നന്മണ്ട: ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണത്തിെൻറ ചരിത്രശേഷിപ്പുകൾ നന്മണ്ടയിൽ ഏറെ കാണാം. നന്മണ്ട വില്ലേജ് ഓഫിസും കുതിരപന്തിയുടെ തറയുമെല്ലാം സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള കാലം നാടിനെ ഒാർമപ്പെടുത്തുന്നു. ബാലുശ്ശേരി മുക്കിലെ ബംഗ്ലാവിനൊപ്പം 1947 വരെ ബ്രിട്ടീഷുകാരുടെ പ്രധാനകേന്ദ്രമായിരുന്നു നന്മണ്ട. കച്ചേരി എന്നായിരുന്നു അക്കാലത്ത് സ്ഥലം അറിയപ്പെട്ടത്. സിവിലും ക്രിമിനലുമായ കേസുകൾ വിചാരണചെയ്യുന്ന സ്ഥലമായിരുന്നു ഇവിടെ. ഇപ്പോൾ കാണുന്ന കെട്ടിടത്തിെൻറ മുൻവാതിൽ കടന്നാൽ വരാന്തയും വരാന്തയുടെ തെക്ക് ഭാഗത്ത് ശിക്ഷാമുറിയും ഉണ്ടായിരുന്നു. മരം കൊണ്ടുള്ള മേൽത്തട്ട് പാകിയ മുറി ശീതീകരിച്ചതിന് തുല്യമായിരുന്നു. മറ്റ് രണ്ട് മുറികൾ ഏറെ കമനീയമായിരുന്നു. നാട്ടിലെ വക്കീലായി ബ്രിട്ടീഷുകാർ ചുമതലപ്പെടുത്തിയത് മാണിക്കോത്ത് നാരായണൻകിടാവിനെയായിരുന്നു. തെക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു കുതിരപന്തി. കുതിരപന്തി തറയുടെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ കാണാനുള്ളൂ. ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച മണ്ണിൽ ഇപ്പോഴും സന്ദർശകരെത്തുന്നു. ബാലുശ്ശേരി മുക്കിലെ ബംഗ്ലാവിൽനിന്ന് കുതിരപ്പുറത്ത് സായിപ്പ് എഴുന്നള്ളിയാൽ നന്മണ്ടയിലാണ് വിശ്രമകേന്ദ്രം.
നന്മണ്ടയിലെ ദൈനംദിന കാര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥനായ വേട്ടരക്കണ്ടി ഉണ്ണികിടാവിനോട് സായിപ്പ് അന്വേഷിക്കും. കീഴരിയൂർ, ഉള്ള്യേരി കോഴിക്കോട് പ്രദേശങ്ങളിൽ സമരത്തിൽ പങ്കെടുത്തവർ ആരെങ്കിലും ഉള്ളതായി അറിവുണ്ടോ എന്ന് ആരായും. ബംഗ്ലാവിലെ വാച്ച്മാൻ (മസാൽചി) തൊടുവയിൽ അബ്ദു ആയിരുന്നു. നാട്ടുകാർക്ക് കച്ചേരി എന്ന് കേൾക്കുമ്പോൾ വിറയലായിരുന്നു. പലരും കച്ചേരിയുടെ മുന്നിലൂടെ നടന്നാൽ സായിപ്പന്മാരുടെ കണ്ണിൽപെട്ടാലോ എന്ന ആധിയിലായിരുന്നു.
നന്മണ്ട അങ്ങാടിയിൽ എത്താൻ പലരും കുറുക്കുവഴികളാണ് അക്കാലത്ത് ആശ്രയിച്ചിരുന്നത്. അക്കാലത്ത് മൂലെമാവ് കള്ള്ഷാപ്പിൽ കയറി കള്ള് നിലത്തൊഴിച്ച് സ്വാതന്ത്ര്യസമരത്തിെൻറ പോരാട്ടവഴിയിൽ ഉറച്ച് നിന്നത് പനോളികണ്ടി അമ്മദ്കോയയും കൂട്ടരുമായിരുന്നു. പൊൻകുന്നിെൻറ താഴ്വരയിൽ അമ്മദ്കോയയും കൂട്ടരും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചതിെൻറ അലയൊളി സ്വാതന്ത്ര്യസമരത്തിന് ഉൗർജമായി. നെൽകൃഷി വ്യാപകമായിരുന്ന നന്മണ്ട മിനി കുട്ടനാട് എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാരോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ കർഷകർ നെല്ലിന് കരം കൊടുക്കാൻ വൈമനസ്യം കാണിച്ചു. കൊയ്ത്തുകാലമായാൽ കരം കൊടുക്കാത്ത ഉടമകളുടെ വയലിൽ ഇലകെട്ടിയ വടി നാട്ടിയുള്ള മുന്നറിയിപ്പുണ്ടാകുമായിരുന്നു.
കരം അടച്ചാൽ വടിയിൽ കെട്ടിയ ഇല ഉദ്യോഗസ്ഥർ വന്ന് നീക്കം ചെയ്യും. പിന്നെ നെല്ല് കൊയ്തെടുക്കാം. മുന്നറിയിപ്പ് അവഗണിച്ച് നെല്ല് കൊയ്തവരെ കച്ചേരിയിൽ വിളിച്ച് വരുത്തി തീർപ്പ് കൽപിക്കാനുള്ള ദൗത്യം ഗോവിന്ദൻ നായർക്കായിരുന്നു. രാവിലെ തൊട്ട് വൈകുന്നേരം വരെ ശിക്ഷ ഏറ്റുവാങ്ങിയവരുണ്ട്. അമ്മദ്കോയയെ കൂടാതെ അയ്യപ്പൻകണ്ടി രാരിച്ചൻ, മരുതാട്ട് കണാരൻ, പള്ളിക്കയറ്റ്യേര ചന്തു, വേട്ടക്കരകണ്ടി അപ്പുകിടാവ് ആച്ചലത്ത് പെരയൻ, വി.എം. കിടാവ് , ചോമച്ചൻകണ്ടി ഗോപാലൻനായർ എന്നിവരായിരുന്നു സ്വാതന്ത്ര്യസമരപോരാട്ട വീഥിയിലെ പ്രമുഖർ. സ്വാതന്ത്ര്യം നേടിയശേഷം ബംഗ്ലാവിെൻറ പകുതി ഭാഗം നവീകരിച്ച് വില്ലേജ് ഓഫിസായി മാറ്റിയെങ്കിലും ചരിത്രം ഉറങ്ങുന്ന സ്മാരകമാണ് ഇന്നും ഇൗ കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.