അവർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്!, ചിരിയുടെ അലയൊലികൾ ബാക്കിയാക്കി സലീം കുമാർ മടങ്ങുമ്പോൾ...

കൊച്ചി: വെള്ളിത്തിരയിൽ സലിം കുമാർ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ തിയേറ്ററുകളിൽ ചിരിയുടെ അലയൊലികൾ ഉയരുമായിരുന്നു. ‘പുലിവാൽ കല്യാണ'ത്തിലെ മണവാളനായും’ മീശമാധവനിലെ’ അഡ്വ. മുകുന്ദനുണ്ണിയായും ‘ചതിക്കാത്ത ചന്തു’ വിലെ വിക്രമായും നമ്മളെ മതിമറന്ന് ചിരിപ്പിച്ച ആ മുഖത്ത്, അതേ നാണയത്തിന്റെ മറുവശത്ത് ഒരു വലിയ ‘സങ്കടക്കട’ലുണ്ടായിരുന്നുവെന്ന് മലയാളികൾ തിരിച്ചറിയാൻ കുറച്ചുകാലമെടുത്തു.

മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തിയ സലിം കുമാർ, തന്റെ ശരീരഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും ഹാസ്യാഭിനയത്തിന് പുതിയ മാനങ്ങൾ നൽകി. ഇന്നത്തെ പോപ്പ് കൾച്ചറിന്റെ ഭാഗമാണ് അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ തമാശകൾ പോലും അദ്ദേഹം വെള്ളിത്തിരയിൽ തന്മയത്വത്തോടെ അവതരിപ്പിച്ചു.

ജഗതി ശ്രീകുമാറിനും കൊച്ചിൻ ഹനീഫക്കുമൊപ്പം മലയാളികൾ നെഞ്ചേറ്റിയ ചിരിയുടെ ആശാൻമാരുടെ നിരയിലേക്ക് സലിം കുമാറും ഉയർത്തപ്പെട്ടു.


ഹാസ്യവേഷങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നവനല്ല താനെന്ന് സലിം കുമാർ തെളിയിച്ചത് ഗൗരവമേറിയ വേഷങ്ങളിലൂടെയാണ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രം പ്രേക്ഷകരുടെ കണ്ണുനനയിച്ചു. ഒരു പിതാവിന്റെ വേദന അത്രമേൽ ആഴത്തിലാണ് അദ്ദേഹം പകർന്നുനൽകിയത്. പിന്നീട് ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയപ്പോൾ, സലിം കുമാറിലെ വലിയ നടനെ ലോകം അംഗീകരിച്ചു. ചിരിപ്പൂരങ്ങൾക്കിടയിലും ജീവിതത്തിന്റെ ഗൗരവമുള്ള പാഠങ്ങൾ അദ്ദേഹം നമുക്ക് പകർന്നുതന്നു.

എറണാകുളം നോർത്ത് പറവൂരിലെ സാധാരണ കുടുംബത്തിൽ നിന്ന് തുടങ്ങി, സിനിമാലോകത്തിന്റെ നെറുകയിലേക്ക് എത്തിയ ആ ജീവിതം തികച്ചും പ്രചോദനകരമാണ്. മിമിക്രി വേദികളിൽ തുടങ്ങിയ യാത്ര, സംവിധായകന്റെ കുപ്പായം അണിയുന്നിടം വരെ എത്തി. കലക്ക് അപ്പുറം സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ കൃത്യമായി പറയാനും അദ്ദേഹം മടിച്ചില്ല.

വടക്കൻ പറവൂരിലുള്ള ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽനിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മി​​മി​​ക്രി​​യി​​ൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നു.

സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. സ്വാകാര്യ ചാനലിൽ മുമ്പ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കാർഷിക രംഗത്തും സലിംകുമാർ സജീവമായിരുന്നു.

ചിരിയും കണ്ണീരും സമം ചേർത്തുവെച്ച സലിം കുമാർ ഇനിയില്ല എന്നത് മലയാള സിനിമക്ക് തീരാനഷ്ടമാണ്. എങ്കിലും, അദ്ദേഹം പകർന്നുതന്ന ചിരിയും ചിന്തയും എന്നും പ്രേക്ഷകമനസ്സുകളിൽ മായാതെ കിടക്കും. മലയാളിയുടെ നിത്യജീവിതത്തിൽ സലിം കുമാറിന്റെ തമാശകൾ ഇന്നും തങ്ങിനിൽക്കുന്നു. അത്രമേൽ തീവ്രമായിരുന്നു ആ കലാജീവിതം.

Tags:    
News Summary - Salim Kumar: The Master of Laughter Who Also Moved Malayalis to Tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.