തൊട്ടിൽപാലം: കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ടു ഭിത്തിയിൽ ഇടിച്ചു നിന്നു. ഡ്രൈവറുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.
മാനന്തവാടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസ് എട്ടാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് പിന്നിലെ ഭിത്തിയിൽ ബസ് ഇടിച്ചു നിർത്തുകയായിരുന്നു. നേരത്തേ, മാനന്തവാടിയിലേക്ക് പുറപ്പെട്ട മറ്റൊരു ബസ് ചുരം റോഡിൽ തകരാറിലായതിനെ തുടർന്ന് ആ ബസിലെ യാത്രക്കാരും ഈ ബസിൽ കയറിയിരുന്നു. നൂറ്റിയമ്പതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഇതോടെ ബസിൽ നിന്നും കൂട്ട നിലവിളി ഉയർന്നു.
അമിതഭാരമാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നും പറയുന്നു. ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ.പി. സുധീറിന്റെ സമയോചിത ഇടപെടൽ കാരണം ബസ് പിൻവശത്തെ ഭിത്തിയിൽ ഇടിച്ചു നിർത്താനായത്. ഒരു മണിക്കൂറോളം ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കാലപ്പഴക്കം ചെന്ന ബസുകളാണ് ചുരം റോഡിൽ സർവിസ് നടത്തുന്നതെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.