കൂടുതൽ എഫ്.ഐ.ആർ, വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തൽ; മോർഫിങ് കേസിൽ നിർണ്ണായക നീക്കവുമായി പൊലീസ്

തിരുവനന്തപുരം: സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പരാതിക്കാരായ എല്ലാ വിദ്യാർഥികളുടെയും മൊഴി രേഖപ്പെടുത്താനും എല്ലാ കേസിലും കൂടുതൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും തീരുമാനിച്ച് പൊലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും പാലക്കാട് സ്വദേശിയുമായ പ്രതി ആബേലിനെ മുമ്പ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്.

തുടക്കത്തിൽ ഒന്നോ രണ്ടോ പേരുടെ പരാതിയിൽ മാത്രം കേസെടുത്ത പൊലീസ് പ്രതിക്ക് ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൂടുതൽ വിദ്യാർഥികൾ ഇന്നലെ രാത്രി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധം നടത്തി. 13-ഓളം വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്തിരിക്കുന്നതെന്നും, അതിനാൽ ഓരോരുത്തരുടെയും പരാതിയിൽ പ്രത്യേകം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു വിദ്യാർഥികളുടെ ആവശ്യം.

പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വിദ്യാർഥികൾ പൊലീസിനോട് രൂക്ഷമായി പ്രതികരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ പരാതി നൽകാൻ സ്റ്റേഷനുള്ളിൽ കയറിയ വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ പൊലീസ് പകർത്തിയെന്നാരോപിച്ച് വിദ്യാർഥികൾ അക്രമാസക്തരായി. എന്നാൽ, സ്റ്റേഷനിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയപ്പോൾ പരാതിക്കാരിയുടെ ദൃശ്യങ്ങൾ അറിയാതെ ഉൾപ്പെട്ടതാണെന്നാണ് പൊലീസിന്റെ വിശദീകരണം.

വിദ്യാർഥി പ്രതിനിധികളുടെയും പരാതിക്കാരിയുടെയും സാന്നിധ്യത്തിൽ പൊലീസ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതോടെയാണ് രംഗം ശാന്തമായത്. വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ പൊലീസ് അനുനയ നീക്കത്തിലേക്ക് കടക്കുകയും മുഴുവൻ പേരുടെയും പരാതികൾ കേൾക്കാൻ തയാറാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രണ്ട് എഫ്.ഐ.ആർ.കൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ അവയും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

തുടർന്ന്, ഇന്ന് പുലർച്ചെ അഞ്ചോടെ വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി. തങ്ങളുടെ സ്വകാര്യതയെയും ഭാവിയെയും ബാധിക്കുന്ന വിഷയമായതിനാലാണ് തങ്ങൾ ആശങ്കയിലായതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. കേസിൽ പൊലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ഉണ്ടാകാത്തപക്ഷം കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

Tags:    
News Summary - More FIRs, recording of students' statements; Police take decisive action in morphing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.