''രാഹുൽ ഗാന്ധി എെൻറ നേതാവ്, നരേന്ദ്രമോദി എന്ന് ഉച്ചരിക്കാൻ പോലും പേടിയുള്ള നേതാവാണ് പിണറായി''

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയെ തള്ളിക്കളഞ്ഞ ചെന്നിത്തലയുടെ നിലപാട് ആശ്ചര്യപ്പെടുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ചെന്നിത്തല രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

''രാഹുൽ ഗാന്ധി എെൻറ നേതാവാണ്. ഇന്ത്യയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും നേതാവാണ്. ദേശീയ നേതാവെന്ന നിലയിൽ അദ്ദേഹം നടത്തുന്ന പ്രസ്‌താവനകൾ എപ്പോഴും ദേശീയ കാഴ്ചപ്പാടിനെ മുൻനിർത്തിയായിരിക്കുമെന്ന അഭിപ്രായത്തെ വളച്ചൊടിച്ചാണ് ഞാൻ രാഹുൽ ഗാന്ധിക്കെതിരെ എന്തോ പറഞ്ഞു എന്ന് മുഖ്യമന്ത്രി വിലപിക്കുന്നത്''-ചെന്നിത്തല ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

''രാഷ്ട്രീയത്തിെൻറ ആദ്യക്ഷരമെങ്കിലും അറിയുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാടുകൾ. മൂലധനശക്തികളുടെ ഏജൻറായാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളത്തിൽ പ്രവർത്തിക്കുന്നത്. ബഹുരാഷ്ട്രകുത്തകയായ സ്പ്രിങ്ക്ളറുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ കേരളം കണ്ടതാണ്. രാജ്യാന്തര കൺസൾട്ടൻസികളെ കൊണ്ടുവന്ന് സംസ്ഥാനഭരണം അവർക്ക് തീറെഴുതുന്നതും നമ്മൾ കണ്ടതാണ്. മുതലാളിത്തത്തിെൻറ കൂർത്ത് മൂർത്ത ദംഷ്ട്രകൾ എന്ന് കമ്മ്യൂണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി പിണറായി വിജയൻ മുഴക്കിയ മണി കമ്മ്യൂണിസത്തിന്റെ മരണമണിയായിരുന്നു''.

''നരേന്ദ്രമോദി സർക്കാരിനെ കേരളത്തിൽ പിണറായി വിജയൻ അനുകരിക്കുന്നു. നരേന്ദ്രമോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും പേടിയുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ. സ്വന്തം പാർട്ടിയുടെ നയങ്ങൾ നിരാകരിക്കുന്ന പിണറായി എന്നെ പഠിപ്പിക്കാൻ യോഗ്യനല്ല. ഇന്ത്യയിൽ ഇന്ന് ബി.ജെ.പിയെയും ആർ.എസ്.എസിനേയും നേരിടാനുള്ള ശക്തി കോൺഗ്രസിന് മാത്രമേയുള്ളൂ. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കുന്നത് പോയിട്ട് ഗാലറിയിൽ ഇരുന്ന് കളി കാണാനുള്ള ആൾബലം പോലും ഇന്ന് ഇന്ത്യയിൽ സി.പി.എമ്മിന് ഇല്ല. പിണറായി വിജയൻ മനസിലാക്കേണ്ട കാര്യം, ഒന്നോ ഒന്നരയോ സംസ്ഥാനത്ത് മാത്രം വേരുള്ള സി.പി.എമ്മിന് കോൺഗ്രസിനൊപ്പം നിൽക്കാതെ ഇന്ത്യയിലൊരു രാഷ്ട്രീയ അസ്ഥിത്വമില്ല എന്നതാണ്.'' -ചെന്നിത്തല കൂട്ടിച്ചേർത്തു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.