തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്ന സമീപനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിമർശിച്ചു. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ടയാണെന്നും വ്യക്തമാക്കി.
സി.പി.എം ജനറൽ സെക്രട്ടറി ക്ഷണം കിട്ടിയ ഉടൻ അത് നിരസിച്ചു. മതനിരപേക്ഷത പറയുന്ന കോൺഗ്രസിന് എന്ത് കൊണ്ട് അതിൽ ഉറച്ചു നിൽക്കാനാവുന്നില്ലെന്നും ഗോവിന്ദൻ ചോദിച്ചു. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. പണി പൂർത്തിയാവുന്നതിന് മുന്നേ ഉദ്ഘാടനം നടത്തുന്നു. ലക്ഷ്യം വർഗിയ ധ്രുവീകരണമാണെന്നും ഗോവിന്ദൻ വിമർശിച്ചു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് പരാജയത്തിൽ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് ജനം തള്ളിക്കളഞ്ഞു എന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് തന്നെ തെളിയിച്ചതാണ്. കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിക്കണമെന്നും എം. വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
കോൺഗ്രസിന് അകത്ത് തന്നെ പ്രശ്നം ഉണ്ട്. പോകരുത് എന്നും പോകണം എന്നും നിലപാട് ഉണ്ട്. അതേ സമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ക്ഷണം എന്ന് തിരിച്ചറിയുന്നവരും കോൺഗ്രസിൽ ഉണ്ട്. ഈ നിലപാടുമായി കോൺഗ്രസ് മുന്നോട്ട് പോയാൽ ഇന്ത്യ മുന്നണിക്ക് പ്രയാസമാകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അയോധ്യ വിഷയത്തിലെ ലീഗ് നിലപാട് മുന്നണിയുടെ ഭാഗമായത് കൊണ്ടാകാമെന്നും ഗോവിന്ദൻ പറഞ്ഞു. ബാബ്റി മസ്ജിദ് തകർത്തപ്പോഴും ലീഗ് സ്വീകരിച്ചത് സമാന നിലപാടാണ്. അത്തരം നിൽപാടുകൾ ലീഗിനെ ദുർബലപ്പെടുത്തും. ഇതിൽ ലീഗിന് ഉള്ളിൽ ഉള്ളവർക്കും ഒപ്പം നിൽക്കുന്ന സംഘടനകൾക്കും എതിർപ്പ് ഉണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വിദേശനയത്തിലെ ഇന്ത്യയുടെ പാരമ്പര്യത്തെയും കോൺഗ്രസ് പിന്തുടരണം. വ്യക്തമായ നിലപാട് ഉണ്ടെങ്കിലേ മുന്നോട്ട് പോകാനാകൂ. അടിസ്ഥാനപരമായ നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്ന കോൺഗ്രസ് നയം ആപത്കരമാണ്. തീവ്രവാദികൾക്കും വർഗീയവാദികൾക്കും വിശ്വാസമില്ല. വിശ്വാസത്തിന്റെ പേര് പറഞ്ഞു നടക്കുന്നവർക്ക് വിശ്വാസം ഇല്ല. അവർക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്.സി.പി.എം മന്ത്രിമാരുടെ വകുപ്പുകൾ മാറാൻ സാധ്യത ഇല്ലെന്നും പുതിയ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.