കൊച്ചി: കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രസർക്കാർ 100 കോടി രൂപ അനുവദിച്ചു. പ്രളയ ദുരിതമനുഭവിക്കുന്നവരെ കാണാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംസ്ഥാനത്തിന് പൂർണ്ണ പിന്തുണ അറിയിച്ചു. സംസ്ഥാനത്തിന് കൂടുതൽ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. എളന്തിക്കര എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ മഴക്കെടുതി ഗുരുതരമാണ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനു വാഗ്ദാനം ചെയ്യുകയാണ്. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പ്രശ്നത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്കൊപ്പം സർക്കാരുണ്ടെന്ന് കേന്ദ്രമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളക്കെട്ട് നേരിട്ടതുപോലെ വെള്ളം ഇറങ്ങിയ ശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ കേന്ദ്ര മന്ത്രി ഇടുക്കി, ചെറുതോണി, ഡാമുകളും മറ്റ് ദുരിത ബാധിത പ്രദേശങ്ങളും ഹെലിക്കോപ്റ്ററിലൂടെ വീക്ഷിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തി. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും രാജ്നാഥ് സിങ്ങിനൊപ്പമുണ്ടായിരുന്നു.
ദുരിത ബാധിതർക്കൊപ്പം സർക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലവർഷക്കെടുതിയിൽ 8316 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായെതന്നും അടിയന്തിര സഹായമായി 1220 കോടി ധനസഹായവും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജ്നാഥ് സിങ്ങിന് നിവേദനം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള സമയത്തെ പ്രശ്നങ്ങൾ നേരിട്ടതുപോലെ വെള്ളം ഇറങ്ങിയതിന് ശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.