തൊടുപുഴ: ''തങ്കു പൂനേ... മിട്ടു പൂനേ... പൂനയെ നിങ്ങൾക്ക് എല്ലാരിക്കും ഇഷ്ടം താനീ? പൂനക്ക് നിങ്കൾ കഞ്ചി കൊടിക്കിന. ആ.... കൂറാലും കൂരേലും പമ്മി പമ്മി വരണ പൂനക്ക് എത്തിന കാല്? ആ... നാല് കാല്...'' സംസ്ഥാനത്ത് ഒാൺലൈൻ ക്ലാസിലൂടെ തരംഗമായ സായി ടീച്ചറുടെ മിട്ടുപൂച്ചയെയും തങ്കുപൂച്ചയെയും മന്നാൻ ഭാഷയിലൂടെ പരിചയപ്പെടുത്താനൊരുങ്ങുകയാണ് രാജിമോൾ.
സംസ്ഥാനത്തെ ഗോത്രവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഒന്നാംക്ലാസ് പഠനം അവരുടെ ഭാഷയിലൂടെ മികവുറ്റതാക്കുന്നതിന് സമഗ്രശിക്ഷ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിന് മുന്നോടിയായി നടക്കുന്ന ചിത്രീകരണമാണ് പുരോഗമിക്കുന്നത്. അഞ്ചുരുളി മന്നാൻകുടിയിലെ പ്രതിഭകേന്ദ്രം വളൻറിയറായ രാജിമോൾ രാജേഷാണ് മന്നാൻ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. കട്ടപ്പന ഉപജില്ലക്ക് കീഴിലെ അഞ്ചുരുളി മേഖലയിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് പരിശീലനവും ചിത്രീകരണവുമടക്കം പുരോഗമിക്കുന്നത്. അഞ്ചുരുളി മന്നാൻകുടിയിലെ ഗോത്രവർഗ പ്രതിനിധികളാണ് അവരുടെ ഭാഷയിൽതന്നെ ഒന്നാംക്ലാസിലെ പാഠഭാഗങ്ങൾ തയാറാക്കിയത്.
ഇടുക്കി ജില്ലയിൽ വളരെ പ്രത്യേകതകളോടു കൂടിയ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ആദിവാസി സമൂഹമാണ് മന്നാന്മാർ. തമിഴ് കലർന്ന മലയാളമാണ് ഇവർ സംസാരിക്കുന്നത്. ഒട്ടുമിക്ക മന്നാൻ സമൂഹാംഗങ്ങളും അടിമാലി, കട്ടപ്പന, മൂന്നാർ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. ഒന്നാംക്ലാസിൽ ചേർന്ന ഗോത്രവർഗ വിദ്യാർഥികൾക്ക് നിലവിലെ ക്ലാസുകൾ മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടായിരുന്നു. ആദിവാസി മേഖലയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മേഖലയിലെ കുട്ടികളിൽ പലരും തുടർക്ലാസുകൾ ലഭിക്കാതെ പഠനം ഉപേക്ഷിക്കാൻ കാരണം ഭാഷ പ്രശ്നമാണെന്ന് കണ്ടെത്തിയിരുന്നു.
ഇത്തവണ ഓൺലൈൻ ക്ലാസിലും ഈ ബുദ്ധിമുട്ട് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇവർക്ക് തനത് ഭാഷയിൽ ഓൺലൈൻ പാഠ്യപദ്ധതി തയാറാക്കാൻ തീരുമാനിക്കുന്നത്. സംസ്ഥാനത്ത് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലായി 10 ഗോത്രവിഭാഗങ്ങളെ ലക്ഷ്യമിട്ട് ക്ലാസുകളുെട ചിത്രീകരണം പുരോഗമിക്കുകയാണ്. വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പഠനത്തിൽ മുഴുവൻ ഗോത്രവർഗ വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എസ്.എസ്.കെ ഇടുക്കി ജില്ല പ്രോജക്ട് കോഒാഡിനേറ്റർ ഡി. ബിന്ദുമോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.