തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ രാജിവെക്കണോയെന്ന് പറയാൻ താൻ ആളല്ല. രാജിവെക്കണോയെന്ന് സ്വന്തം മനസാക്ഷിയോട് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
രാഹുൽ പുണ്യവാളനാകാൻ ശ്രമിച്ചതാണ് ഇപ്പോഴുള്ള മഹാനാശത്തിന്റെ കാരണം. ആരോപണങ്ങൾ ഉയർന്നപ്പോൾ തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലല്ലോ കേസില്ലല്ലോ രാഹുലിന്റെ നിലപാട്. ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമെല്ലാം വിവരിച്ചാണ് അവർ പരാതി നൽകിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
രാഹുൽ വിഷയത്തിൽ കോൺഗ്രസ് രണ്ട് തട്ടിലാണ്. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രാഹുലിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മറ്റ് ചിലർ രാഹുലിനെ തള്ളിക്കളയുന്നു. ചിലർ ന്യൂട്രൽ നിലപാട് സ്വീകരിക്കുന്നു. രാഹുൽ പ്രശ്നം കോൺഗ്രസിന്റെ സർവനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ ലൈംഗിക പീഡന പരാതിയിൽ എടുത്ത എഫ്.ഐ.ആറിൽ ഗുരുതര പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നു. പാലക്കാട് ഫ്ലാറ്റിൽ എത്തിച്ചും തിരുവനന്തപുരത്തും ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോൾ നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിലുണ്ട്.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാൽസംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. 2025 മാർച്ച് മുതൽ പീഡിപ്പിച്ചുവെന്നും ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വച്ചും ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.