മലപ്പുറം: വിവിധ ജില്ലകളിലെ ഹൈസ്കൂൾ അധ്യാപക തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ശേഷിക്കേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് കാരണം നിയമനം വൈകുന്നു. ഇതോടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ആശങ്കയിലാണ്. ആറ് മാസത്തിനകം ചില വിഷയങ്ങളുടെ റാങ്ക് ലിസ്റ്റുകൾക്ക് മൂന്ന് വർഷ കാലാവധി പൂർത്തിയാകും. എന്നാൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാപ്പെടാത്തതിനാൽ പല ജില്ലകളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് നിയമനം ഗണ്യമായി കുറഞ്ഞുവെന്നാണ് ആക്ഷേപം.
തുടർച്ചയായ വർഷങ്ങളിൽ നിരവധി തസ്തികകൾ നഷ്ടപ്പെട്ടതും അതിന് ആനുപാതികമായി പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടാത്തതും പ്രതിസന്ധി രൂക്ഷമാക്കിയതായി ഉദ്യോഗാർഥികൾ പറയുന്നു. 2025-26 അധ്യയന വർഷത്തെ തസ്തികനിർണയ നടപടിക്രമങ്ങൾ അധ്യയനവർഷം അവസാനിക്കാറായിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ അതതു വർഷം ജൂലൈ 15നകം നിലവിലുളള ഒഴിവുകളിൽ പുനർവിന്യസിക്കുന്നതിനാൽ പല ഒഴിവുകളിലേക്കും നിയമനം നടക്കാത്ത സ്ഥിതിയാണുളളത്. കൂടാതെ ഹൈസ്കൂൾ അധ്യാപകരുടെ ഹയർ സെക്കൻഡറിയിലേക്കുളള തസ്തികമാറ്റവും അനന്തമായി നീണ്ടുപോവുന്നുണ്ട്.
തസ്തികമാറ്റം വഴി ഹൈസ്കൂൾ തലത്തിൽ സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റുകളിൽനിന്ന് കൂടുതൽ പേർക്ക് നിയമനം നേടാനാകും എന്നിരിക്കെ കെ-ടെറ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവ നീണ്ടുപോകകയാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പിൽനിന്ന് കൂടുതൽ വ്യക്തത വരുത്തി തസ്തിക മാറ്റവും മറ്റു സ്ഥാനക്കയറ്റവും ഉടൻ നടത്താൻ സർക്കാർ തയാറാകണമെന്നാണ് ആവശ്യം.
ഹൈസ്കൂൾ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റം അനുവദിച്ചുകൊണ്ടുളള ഉത്തരവ് ഇറങ്ങുന്നതും വൈകിപ്പിക്കുന്നതായി പരാതിയുണ്ട്. അന്തർജില്ല സ്ഥലംമാറ്റം വഴി പല ജില്ലകളിലും ഒഴിവുകൾ സൃഷ്ടിക്കപ്പെടും എന്നിരിക്കെ അവ നീണ്ടുപോകുന്നതും റാങ്ക് ലിസ്റ്റിലുളള ഉദ്യോഗാർഥികളെ ആശങ്കപ്പെടുത്തുന്നുണ്ട്. വിഷയത്തിൽ സർക്കാറും ബന്ധപ്പെട്ട വകുപ്പും അടിയന്തരമായി ഇടപെട്ട് നിലവിലുളള റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി പരമാവധി നിയമനങ്ങൾ നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.