തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. കൈയിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് "ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ..." എന്നാണ് രാഹുൽ കുറിച്ചത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിന്‍റെ ഈ പരിഹാസത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് അതിവേഗത്തിലുള്ള റെയ്ഡ് നടപടികളിലേക്ക് കേന്ദ്ര ഏജൻസി കടന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും ഒരേസമയമാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. പിണറായിയുടെ വീടുകൾക്ക് പുറമെ സി.എം.ആർ.എൽ ഓഫീസ് ഉൾപ്പെടെ പത്തിടങ്ങളിലാണ് ഒരേസമയം ഇ.ഡി റെയ്ഡ് പുരോഗമിക്കുന്നത്.
സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വീട്ടിലും, മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡുകൾക്ക് പിന്നാലെ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇ.ഡി ഈ നിർണായക വിവരങ്ങൾ വ്യക്തമാക്കിയത്. കമ്പനിയിൽനിന്ന് വ്യാജ ചെലവുകളുടെ മറവിൽ വകമാറ്റിയ ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ വീണയാണെന്നും കേന്ദ്ര അന്വേഷണ ഏജൻസി പരസ്യപ്പെടുത്തി.
റെയ്ഡിനെതിരെ സി.പി.എം മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ബേക്കറി ജംക്‌ഷനിലുള്ള അദ്ദേഹത്തിന്റെ വാടക വീടിന് മുന്നിൽ കെ.കെ ജയചന്ദ്രൻ, മുൻ മന്ത്രി വി. ശിവൻകുട്ടി, വി. ജോയ് എം.എൽ.എ ആനാവൂർ നാഗപ്പൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഒത്തുകൂടി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കുന്ന രീതിയിൽ വലിയ മുദ്രാവാക്യം വിളികളോടെയാണ് ഇ.ഡി നടപടിക്കെതിരെ സി.പി.എം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.