തൃശൂർ: കേരളവർമ്മ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയെ വിജയിപ്പിക്കാൻ പോളിങ് ചുമതലയുണ്ടായിരുന്ന അധ്യാപകർ റീകൗണ്ടിങ് അട്ടിമറിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടന് 896ഉം എസ്.എഫ്.ഐക്ക് 895ഉം വോട്ടാണ് ലഭിച്ചതെന്നും എന്നാൽ കേരളവർമ്മയിലെ സഖാക്കളായ 'അധ്യാപഹയന്മാർ' റീകൗണ്ടിങ്ങിലൂടെ 895 ആണ് വലുത് എന്ന് സ്ഥാപിച്ചെടുത്തുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
കേരളവർമ്മ കോളജിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പിന്നാലെ എസ്.എഫ്.ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും രാത്രി വൈകി നടന്ന റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐ സ്ഥാനാർഥി വിജയിക്കുകയുമായിരുന്നു.
കാഴ്ച്ചയ്ക്ക് പരിമിതിയുണ്ടായിട്ടും ഹൃദയം കൊണ്ട് ആ കലാലയത്തെ കണ്ടറിഞ്ഞ ശ്രീക്കുട്ടന് SFl യുടെ 895നു മുകളിൽ 896 വോട്ട് നല്കി തന്നെയാണ് കേരളവർമ്മയിലെ കുട്ടികൾ SFI യുടെ ഏകാധിപത്യ കോട്ട പൊളിച്ചത്. എന്നാൽ CPM രാഷ്ട്രീയത്താൽ അന്ധത ബാധിച്ച കേരളവർമ്മയിലെ 'അധ്യാപഹയർ' റികൗണ്ടിംഗ് നടത്തി 895 ആണ് വലുത് എന്ന് സ്ഥാപിച്ചെടുത്തു. അതിനു വേണ്ടി ആദ്യമെണ്ണിയപ്പോൾ 'സാധുവായിരുന്ന' ശ്രീക്കുട്ടന്റെ വോട്ടുകൾ പൊടുന്നനെ അസാധുവാകുന്നു!!
കേരളവർമ്മയിലെ 'സഖാക്കളായ അധ്യാപഹയരുടെ' ജനാധിപത്യവിരുദ്ധതയും, പാർട്ടി അടിമത്വവും, കള്ളക്കളികളും പ്രത്യേകം പറയണ്ടതില്ലല്ലോ....
SFI നേതാക്കളുടെ പതിവ് യോഗ്യതകളായ വ്യാജ സർട്ടിഫിക്കറ്റുമായിട്ടോ കോപ്പിയടിച്ച് പരീക്ഷ ജയിച്ചതോ അല്ലാത്ത 'അധ്യാപഹരില്ലാത്തത്' കൊണ്ട് വീണ്ടും പറയുന്നു 895നേക്കാൾ വലുതാണ് 896....!
കാലചക്രമിനിയുമുരുളും.....
ഞങ്ങളിവിടെത്തന്നെയുണ്ടാകും....
മറക്കരുത്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.