കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെയും കുടുംബത്തിന്റെയും കൈവശമുള്ള മിച്ചഭൂമിയുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജി ഹൈകോടതി തീർപ്പാക്കി. മിച്ചഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചതായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നടപടി. താലൂക്ക് ലാൻഡ് ബോർഡ് നടത്തിയ പരിശോധനയിൽ ആറേക്കർ മിച്ചഭൂമി കണ്ടെത്തിയെന്നും ഇത് തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെന്നും സർക്കാർ വിശദീകരിച്ചു. മൂന്ന് താലൂക്കുകളിലായാണ് മിച്ചഭൂമി കണ്ടെത്തിയത്. ഇതു രേഖപ്പെടുത്തിയാണ് കോടതിയലക്ഷ്യ ഹരജിയിലെ തുടർ നടപടി അവസാനിപ്പിച്ചത്.
പി.വി. അൻവർ എം.എൽ.എയുടെയും കുടുംബത്തിന്റെയും കൈവശമുള്ള മിച്ചഭൂമി ഏറ്റെടുക്കാനുള്ള നടപടി ആറുമാസത്തിനകം പൂർത്തിയാക്കാൻ 2021 മാർച്ച് 24ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മിച്ചഭൂമി ഏറ്റെടുക്കുന്ന നടപടി ഇക്കാലയളവിൽ പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരനായ മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ കെ.എ. ഷാജി കോടതിയലക്ഷ്യ ഹരജി നൽകി. തുടർന്ന് ഭൂമി ഏറ്റെടുക്കൽ നപടി അഞ്ചുമാസത്തിനകം പൂർത്തിയാക്കുമെന്ന് 2022 ജനുവരി ആറിന് സർക്കാർ അറിയിച്ചു. ഇതോടെ കോടതിയലക്ഷ്യ ഹരജി തീർപ്പാക്കിയെങ്കിലും ഈ ഉത്തരവും സർക്കാർ പാലിക്കാത്തതിനെ തുടർന്നാണ് ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.