കോഴിക്കോട് : വയനാട്ടിൽ സർക്കാർ കൈമാറിയ 178 വീടുകളിൽ ഒന്നിൽ പോലും ആളുകൾക്ക് താമസിക്കാൻ കഴിയുന്നില്ലെന്നും വീടുകൾ കൈമാറുന്ന ചടങ്ങ് നടത്തിയത് പി.ആറിന് വേണ്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റചട്ടം വരുന്നതിന് മുമ്പ് പി.ആറിനായി അവരത് ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ വീടുകളുടെ പണി പൂർത്തിയായിട്ടില്ലെന്നും ഇലക്ട്രിഫിക്കേഷന്‍റെയും പ്ലംബിങ്ങന്‍റെയും ജോലി കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എല്ലാവരും ചോദിക്കുന്ന ചോദ്യം വീടെവിടെ എന്നതാണ്. ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് പ്രതിപക്ഷത്തോടല്ല. സംസ്ഥാന ഭരിക്കുന്ന സർക്കാരിനോടാണ്. വയനാടിനെ പുനർജീവിപ്പിക്കാൻ വേണ്ടി നമ്മളെല്ലാവരും ചേർന്നുനിന്ന് 778 കോടി രൂപ അടച്ചത് സംസ്ഥാന സർക്കാരിന്‍റെ ദുരിതാശ്വാസനിധിയിലേക്കാണ്. ആ തുക ഉപയോഗിച്ച് രണ്ട് വർഷം കൊണ്ട് സർക്കാർ എന്തൊക്കെയാണ് ചെയ്തിട്ടുള്ളത്. ദുരന്തം പിന്നിട്ട് 20 മാസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ പൂർത്തീകരിച്ച വീടുകളിൽ താമസിക്കുന്ന ഒരു മനുഷ്യനെ പോലും വയനാട്ടിൽ കാണാൻ കഴിയില്ല. 178 വീടുകൾ കൈമാറുന്ന ഒരു ചടങ്ങ് നടത്തിയത് പി.ആറിന് വേണ്ടിയാണ്. തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റചട്ടം വരുന്നതിന് മുമ്പ് പി.ആറിനായി അവരത് ഉപയോഗപ്പെടുത്തി. എന്നാൽ ആ 178 വീടുകളിൽ ഒന്നിൽ പോലും ആളുകൾക്ക് താമസിക്കാൻ കഴിയുന്നില്ല. ഇലക്ട്രിഫിക്കേഷന്‍റെയും പ്ലംബിങ്ങന്‍റെയും ജോലി പലവീടുകളിലും കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ 778 കോടിയിൽ 299 കോടിയാണ് ടൗൺഷിപ്പിന് ചെലവഴിക്കുന്നത്. ഇതിനായി ടെന്‍റർ നടപടികളൊന്നുമില്ലാതെയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ കൊടുത്തത്. എന്നാൽ ആ സമയത്ത് ഇത് ചോദിക്കാതിരുന്നത് ഒരു ദുരന്തസമയത്ത് ശവത്തിൽ നിന്നും മോഷ്ടിക്കുന്ന പണി ഇവർ എടുക്കില്ല എന്ന തെറ്റിദ്ധാരണ കൊണ്ടായിരുന്നു. വയനാട്ടിലെ ദുരന്തത്തിൽ എത്രപേർ മരിച്ചിട്ടുണ്ടെന്നും എത്രപേരെ കാണാതായിട്ടുണ്ടെന്നും സർക്കാരിന്‍റെ കൈയ്യിൽ കണക്കുകളോ രേഖകളോ ഇല്ല.
കർണാടക സർക്കാരും കേരളത്തിലെ പ്രതിപക്ഷ എം.എൽ.എമാരുമെല്ലാം ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയിട്ടുണ്ട്. അതിനെ ഓഡിറ്റ് ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. പ്രതിപക്ഷത്തിന് ഭവന നിർമ്മാണത്തിൽ കാലതാമസമുണ്ടായെന്നും അത് സാങ്കേതിക കാരണങ്ങളാലാണെന്നും രാഹുൽ പറഞ്ഞു. സർവ്വസന്നാഹങ്ങളുമുള്ള സർക്കാരിന് പോലും സ്ഥലമേറ്റെടുക്കാൻ ഒരു വർഷത്തോളം എടുത്തിട്ടുണ്ട്. കെ.പി.സി.സി ആപ്പിലൂടെ നാലരക്കോടി രൂപയും യൂത്ത് കോൺഗ്രസ് അക്കൗണ്ടിലേക്ക് നേരിട്ട് പണം സ്വീകരിച്ച് ഒരു കോടി അഞ്ച് ലക്ഷം രൂപയും സമാഹരിച്ചു. ഈ പണം ഉപയോഗിച്ച് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയിട്ട് ബാക്കിപണികൾ തുടർന്നുവരികയാണ്. ചോദ്യങ്ങൾ ഉണ്ടാവണം. എന്നാൽ ആ ചോദ്യങ്ങൾ ഏകപക്ഷീയമാവരുതെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.