ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയകാത്ത കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച കേസിൽ പൊലീസ് കൂടുതൽ കേസുകൾ എടുത്തു. സംഘടനയുടെ ആലപ്പുഴ ജില്ല പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെയാണ് പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടിയെ പരിപാടിക്ക് കൊണ്ടുവന്നത് ഇയാളെന്നാണ് സൂചന. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് അൻസാർ നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഈരാറ്റുപേട്ടയിൽ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്തെത്തിയിരുന്നു.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ആർ.എസ്.എസിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ തീവ്ര ഹിന്ദുത്വ, ക്രിസ്ത്യൻ സംഘടന നേതാക്കൾ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യം വിവാദമായിരുന്നു. നിരന്തരം ആക്രമണം അഴിച്ചുവിടുന്ന സംഘ്പരിവാർ സംഘടനകൾക്കെതിരെയാണ് ഒരാളുടെ തോളിലിരുന്ന് കുട്ടി മുദ്രാവാക്യം മുഴക്കിയത്.
ഇത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത്. ഇതിനെതിരെ ബി.ജെ.പി വക്താവും തീവ്ര ഹിന്ദുത്വ പ്രഭാഷകനുമായ സന്ദീപ് വാരിയർ ആണ് ആദ്യം രംഗത്തെത്തിയത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്‍റെ വിശദീകരണം. സമ്മേളനത്തില്‍ വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍ എഴുതി നല്‍കിയിരുന്നു എന്നും അതല്ല കുട്ടി വിളിച്ചതെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.