തിരുവനന്തപുരം: രാജ്യത്തെ തൊഴിലാളികളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീക്ക് പറഞ്ഞു. ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂനിയൻ കോഓഡിനേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റ് ഭീകരന്മാർക്കു വേണ്ടി രാജ്യത്തെ തൊഴിലാളികളുടെ അവകാശത്തെ അട്ടിമറിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് തുലക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലാണെന്ന് വരുത്തിതീർത്ത് സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകുന്ന മോദി സർക്കാറിന്റെ നടപടി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്നതാണ്.
ബാങ്കുകളിൽനിന്ന് വൻ തുക ലോണായി തട്ടിയെടുക്കുകയും പ്രസ്തുത ഭാരം പൊതുജനങ്ങളുടെ മേൽ കെട്ടിവച്ച് രക്ഷപ്പെടാനുമാണ് കോർപറേറ്റ് ഭീമന്മാർ ശ്രമിക്കുന്നത്. ഇതിന് കുടപിടിക്കുന്ന ജനാധിപത്യ വിരുദ്ധമായ സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോഓഡിനേഷൻ ജില്ലാ ജനറൽ കൺവീനർ ഫാത്തിമ നവാസ് അധ്യക്ഷത വഹിച്ചു. കോഓഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ എൻ.എം. അൻസാരി മുഖ്യപ്രഭാഷണം നടത്തി. ഡോ. സതീഷ് കുമാർ (ഹയർ എജുക്കേഷൻ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്),
അമീർ കണ്ടൽ (അസെറ്റ് സംസ്ഥാന സമിതി അംഗം), ആരിഫ് നേമം (കേരള സ്ക്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം), എം.കെ. ആസിഫ് (കേരള സംസ്ഥാന എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം), പി. നസീർ ഖാൻ (കേരള സംസ്ഥാന എംപ്ലോയീസ് മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി), ജയരാജ് കുന്നംപാറ (എഫ്.ഐ.ടി.യു ജില്ലാ ട്രഷറർ) തുടങ്ങിയവർ ധർണയെ അഭിസംബോധന ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.