കൊച്ചി: കണ്ണൂർ സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഗവർണർക്കെതിരെയുണ്ടായ ആക്രമണശ്രമം സംബന്ധിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും ബി.ജെ.പി ഇന്റലക്ച്വൽ സെൽ മുൻ സംസ്ഥാന കൺവീനറുമായ ടി.ജി. മോഹൻദാസ് നൽകിയ ഹരജി ഹൈകോടതി തള്ളി. 2019 ഡിസംബർ 28ന് ചരിത്ര കോൺഗ്രസ് ചടങ്ങിനോടനുബന്ധിച്ചുണ്ടായ സംഭവത്തെക്കുറിച്ച് ഗവർണർ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു ഹരജി.
നേരിട്ട് ഹൈകോടതിയിലേക്കെത്താതെ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയായിരുന്നു വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് പറഞ്ഞു. ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായിരുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗവർണറെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ഹരജിയിലെ വാദം. രാഷ്ട്രപതിയെയും ഗവർണർമാരെയും തടയുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 പ്രകാരം ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടും പൊലീസ് കേസെടുത്തില്ലെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, ഗവർണറുടെ ഓഫിസിൽനിന്ന് ഇത് സംബന്ധിച്ച് ഇതുവരെ പരാതി നൽകിയതായി അറിയില്ലെന്നും പരാതിയുള്ളവർക്ക് മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.