ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്ക് 350 രൂപ ദിവസവേതനമായി നിജപ്പെടുത്തുന്ന കൗൺസിൽ തീരുമാനത്തിനെതിരെ ഹരിത കർ സേന തൊഴിലാളി യൂനിയൻ. വിവിധ ആവശ്യങ്ങളുയർത്തി യൂനിയൻ ഏരിയാ കമ്മിറ്റി നഗരസഭാ ചെയർപേഴ്സണ് നിവേദനം നൽകി.
തുച്ഛമായ സേവന വേതന വ്യവസ്ഥകളിൽ 2019 മുതൽ തൊഴിലെടുക്കുന്ന ഈ വിഭാഗത്തിനു നിലവിൽ 450 രൂപയോളം കിട്ടുന്ന തരത്തിൽ പണം ശേഖരിച്ച് നഗരസഭക്കടയ്ക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ ഇവർക്കു 750 രൂപയെങ്കിലും കിട്ടണമെന്നാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം കൊടുത്തിട്ടുള്ളതും നിവേദനത്തിൽ പറയുന്നു. 50 ശതമാനം വീടുകൾ പോലും ചെങ്ങന്നൂരിൽ യൂസർ ഫീ അടയ്ക്കുന്നില്ല. മുഴുവൻ വീടുകളിൽ നിന്നും യൂസർ ഫീ കിട്ടുന്ന തരത്തിൽ ആളുകളെ ബോധവൽക്കരിക്കുന്നതിനും നഗരസഭ മുൻകൈ എടുക്കുന്നില്ലെന്നും യൂനിയൻ ആരോപിച്ചു.
പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചവ കയറ്റി അയക്കുന്നതിൽ നിന്നും കിട്ടുന്ന തുകയും നഗരസഭ തൊഴിലാളികൾക്ക് കൊടുക്കുന്നില്ല. ഈ സാഹചര്യത്തിൽ നിലവിൽ തൊഴിലാളികൾ ശേഖരിച്ച് നഗരസഭയിൽ അടക്കുന്നതും പ്ലാസ്റ്റിക്ക് വസ്തുക്കൾ കയറ്റി അയക്കുമ്പോൾ കിട്ടുന്ന തുകയുമെല്ലാം കണക്കാക്കി തൊഴിലാളികൾക്ക് നൽകുക, കൗൺസിലെടുത്ത തീരുമാനം പുനഃപരിശോധിക്കുക, എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ കിട്ടുന്ന തരത്തിൽ ബോധവൽക്കരണം നടത്താൻ നഗരസഭ മുൻകൈയ്യെടുക്ക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്. പ്രസിസന്‍റ് എ.ജി അനിൽകുമാർ, പി.ഡി.സുനീഷ് കുമാർ, പൊന്നമ്മരാജൻ, ബിന്ദു സി.കെ., സിബി എന്നിവർ ചെയർപേഴ്‌സണുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.