കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇനി പോസ്റ്റൽ വോട്ടിനുള്ള അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈകോടതി തള്ളി. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹരജിയിലൂടെയാണെന്നും റിട്ട് ഹരജിയിലൂടെയല്ലെന്നും ഹൈകോടതി ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിലാണ് ഇതിൽ ഇടപെടാൻ ഹൈകോടതി വിസമ്മതിച്ചത്.
20,000ത്തോളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. എന്നാൽ, ഹരജി നൽകിയവർക്കൊക്കെ അവരുടെ വീഴ്ചകൾ കാരണമാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചത്. ഹരജിക്കാരിൽ രണ്ടുപേർ കൃത്യമായി ഫോമുകൾ നൽകിയിട്ടില്ല, മറ്റൊരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റിയില്ല എന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു.
നേരത്തേ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് നിഷേധിച്ചതിൽ തെരഞ്ഞെടുപ്പ് കമീഷനെ ഹൈകോടതി വിമർശിച്ചിരുന്നു. നിങ്ങൾക്കുവേണ്ടി സേവനംചെയ്‌ത 20,000 ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് നിഷേധിക്കപ്പെട്ടത് ഗൗരവമുള്ളതും നിർഭാഗ്യകരവുമാണ്. വോട്ടുചെയ്യാൻ അവസരം നൽകേണ്ടത് കമീഷന്റെ ചുമതലയാണ്. പ്രതിസന്ധിയുണ്ടായാൽ പരിഹരിക്കേണ്ടതും കമീഷനാണ്. ഇനി എത്രപേർ വോട്ട് ചെയ്യാനുണ്ടെന്നും കോടതി ചോദിച്ചിരുന്നു. കേരള എൻ.ജി.ഒ യൂണിയൻ ഉൾപ്പെടെയുള്ള സർവീസ് സംഘടനകളും ഉദ്യോഗസ്ഥരുമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.