കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഐ.സി.എം.ആർ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി രോഗിക്ക് നൽകിയിട്ടുണ്ട്. രോഗബാധിതന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധന ഫലവും നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.
നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴുപേരിൽ, രോഗിയുടെ അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങൾ മാറിയതിനെത്തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലവും നെഗറ്റീവാണ്. അതിനിടെ, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ആകെ ആറുപേർ ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ കൂടി ഇന്ന് പരിശോധനക്കായി അയച്ചിട്ടുണ്ട്. ജില്ലയിൽ പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യുകയോ സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല. സമ്പർക്കപ്പട്ടികയിൽ 103 പേരാണുള്ളത്. സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്.
നിപ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം രോഗബാധിതൻ ആദ്യം ചികിത്സ തേടിയ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലും സന്ദർശനം നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 46 വീടുകളിൽ കൂടി ഇന്ന് ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.