കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ ആശുപത്രിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ബി. ഗണേഷ്
കുമാറും കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കറും
സംഭാഷണത്തിൽ z പി.ബി. ബിജു
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന വിവാദങ്ങൾ ‘കുടുംബ പ്രശ്നങ്ങൾ’ എന്ന നിലയിൽ ഒത്തുതീർപ്പിലെത്തുമ്പോഴും രാഷ്ട്രീയ ധാർമികതയെകുറിച്ച ചോദ്യങ്ങൾ ഇടതു മുന്നണിയെയും സർക്കാറിനെയും തിരിഞ്ഞുകൊത്തുന്നു. മന്ത്രി മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം അവസാനിപ്പിച്ചെന്നാണ് ഭാര്യ വിശദീകരിച്ചത്. അതായത്, മന്ത്രിയുടെ ക്ഷമാപണത്തിലൂടെ കുറ്റസമ്മതം നടത്തിയെന്നതാണ് പരോക്ഷമായി സ്ഥിരീകരിക്കപ്പെട്ടത്. വിവാദം അവസാനിപ്പിക്കുന്നുവെന്നതല്ലാതെ, തിങ്കളാഴ്ച വെളിപ്പെടുത്തിയ കാര്യങ്ങൾ തിരുത്താനോ പിൻവലിക്കാനോ അവർ തയാറായിട്ടുമില്ല. ഫലത്തിൽ മന്ത്രിസഭാംഗമായ ഒരാൾക്കെതിരെ ഗുരുതര സദാചാര പ്രശ്നം പൊതുസമൂഹത്തിൽ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ ഇതിൽ വിശദീകരണമോ വ്യക്തതയോ നൽകാതെ സി.പി.എമ്മിനും സർക്കാറിനും മുന്നോട്ടുപോകാനാവില്ല. ആസന്നമായ തെരഞ്ഞെടുപ്പിൽ സ്ത്രീസുരക്ഷ പ്രധാന തെരഞ്ഞെടുപ്പ് ആയുധമാക്കുന്ന ഇടതുമുന്നണിയെ സംബന്ധിച്ച് വിശേഷിച്ചും. മാത്രമല്ല, ഒരു മന്ത്രി പാലിക്കേണ്ട മര്യാദകൾ മുതൽ പൊലീസിൽനിന്ന് സ്ത്രീക്ക് ലഭിക്കേണ്ട പരിരക്ഷ വരെയുള്ള കാര്യങ്ങളിലാണ് ഗണേഷ് കുമാർ വിവാദം സർക്കാറിനെ ചോദ്യമുനയിലാക്കുന്നത്.
2013ൽ ഗണേഷ് കുമാർ യു.ഡി.എഫ് മന്ത്രിസഭാംഗമായിരുന്ന കാലത്ത് സമാനസ്വഭാവത്തിൽ ആരോപണമുയർന്നപ്പോൾ സി.പി.എം രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു. 12 വർഷത്തിനിപ്പുറം, തങ്ങളുടെ മന്ത്രിസഭയിലുള്ള ഇതേ വ്യക്തിക്കെതിരായ അതേ ആരോപണങ്ങളെ ‘കുടുംബപ്രശ്ന’മെന്ന വാദമുഖമുയർത്തി എങ്ങനെ പ്രതിരോധിക്കുമെന്നതും മുന്നണിയെ കുഴപ്പിക്കുന്നു. രാജിവെക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ‘സെറ്റിൽമെന്‍റാണോ’ സി.പി.എം നിലപാട് എന്നാണ് ചോദ്യം. പ്രതിപക്ഷം ഇതിനകംതന്നെ ‘മന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലാത്ത കേരളം’ എന്ന പ്രചാരണം ആരംഭിച്ചു.
2016ൽ സോളാർ വിവാദകാലത്ത് അന്നത്തെ യു.ഡി.എഫ് നേതാക്കൾക്കെതിരെ സദാചാര ആരോപണങ്ങൾ ഉന്നയിച്ചാണ് ഇടതുപക്ഷം അധികാരം പിടിച്ചത്. അതേ നാണയത്തിൽ തിരിച്ചടി നൽകാൻ പ്രതിപക്ഷത്തിന് ഗണേഷ് കുമാർ വിവാദം വഴിവെച്ചു. സി.പി.എം ഈ പ്രതിസന്ധിയെ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത്. പരസ്യമായി മന്ത്രിയെ തള്ളിപ്പറയാതെ വിവാദം തണുപ്പിക്കാനുള്ള തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.