തിരുവനന്തപുരം: സഭയിൽ ചട്ടലംഘനം. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് ഗവർണറെ സ്വീകരിച്ച് സഭയിലേക്ക് എത്തുന്നതിനിടെയാണ് ഗുരുതര ചട്ടലംഘനമുണ്ടായത്. ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നിയമസഭക്ക് അകത്തേക്ക് പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ പുറത്തേക്കും പോയി.
നിയമസഭക്ക് അകത്ത് പ്രവേശിക്കാൻ ഡി.ജി.പിക്ക് അനുമതിയില്ല. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഭക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡി.ജി.പിക്ക് അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടി നൽകി. അശ്രദ്ധ കൊണ്ടാകാം ഡി.ജി.പി സഭക്ക് അകത്ത് പ്രവേശിച്ചതെന്നും സ്‌പീക്കർ മറുപടിയിൽ പറഞ്ഞു. എന്നാൽ, നയപ്രഖ്യാപനത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇക്കാര്യത്തെപ്പറ്റി ഒന്നും സംസാരിച്ചില്ല.
മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. മുമ്പില്ലാത്ത കീഴ്‌വഴക്കമാണിത്. സാധാരണ ഗതിയിൽ ചെയ്യാൻ പാടില്ലാത്തതാണ്. അക്കാര്യം സ്‌പീക്കറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സ്‌പീക്കർ ഡി.ജി.പിയോട് ഇക്കാര്യം സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.