ബിന്‍ഷിദിനെ കാണാന്‍ ദീപക് എത്തിയപ്പോള്‍
കോഴിക്കോട്: കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു ആ ദുരന്തദിനം. അശോകപുരം റോഡില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ദീപക് എന്ന യുവാവ് രക്തം വാർന്ന് അബോധാവസ്ഥയിൽ കിടക്കുന്നു. കണ്ടുനിന്നവർ മരിച്ചെന്ന് വിലയിരുത്തി എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ച് നിൽക്കുന്നു. ആ സമയത്താണ് ഇഖ്‌റ ആശുപത്രിയിലെ ഓപറേഷന്‍ തിയറ്റര്‍ ജീവനക്കാരനായിരുന്ന ബിന്‍ഷിദും സുഹൃത്ത് അജ്മലും അതുവഴി വന്നത്. അവരുടെ ഇടപെടൽ ദീപക്കിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി.
സമീപത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടം ആംബുലന്‍സിനായി കാത്തിരിക്കുകയായിരുന്നു. പക്ഷെ, ശ്വാസം നിലച്ച അവസ്ഥയിലുള്ള ദീപക്കിന് ബിന്‍ഷിദ് കൃത്രിമശ്വാസം നൽകി. തുടര്‍ന്ന് നാവ് കടിച്ചുപിടിച്ച നിലയിലായതിനാല്‍ താടിയെല്ലുകള്‍ വിടുവിച്ച് അശുപത്രിയില്‍ എത്തുന്നത് വരെ ശ്വാസം നല്‍കി. ബിന്‍ഷിദിന്റെ ഈ ഇടപെടലിലൂടെ ദീപക് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
രണ്ടുമാസത്തോളം കിടപ്പിലായിരുന്ന ദീപക് പിന്നീട്, തന്റെ ജീവന്‍ രക്ഷിച്ചയാളെ അന്വേഷിച്ചിറങ്ങി. ഇഖ്‌റ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വഴി നടത്തിയ അന്വേഷണത്തിലാണ് രക്ഷകനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ദീപക്കും കുടുംബവും നേരിട്ടെത്തി ബിന്‍ഷിദിന് നന്ദിപറഞ്ഞു.
ആളുകള്‍ മരിച്ചെന്ന് കരുതി ഉപേക്ഷിച്ച തനിക്ക് ജീവന്റെ തുടിപ്പുണ്ടെന്ന് മനസ്സിലാക്കി ബിൻഷിദ് നടത്തിയ ഇടപെടലാണ് പുതുജീവൻ നൽകിയതെന്ന് ദീപക് പറയുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ അടിസ്ഥാന ജീവന്‍ രക്ഷാ മാര്‍ഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.