കാസർകോട്: മന്ത്രി കെ.എം. ഷാജിയെ അധിക്ഷേപിച്ച് വാട്സ് ആപ്പിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ സന്ദേശം. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്താണ് വിവാദ പോസ്റ്റ് പങ്കുവെച്ചത്.
കെ.എം. ഷാജി ഒരു വർഗീയവാദിയാണെന്നും ഉറക്കത്തിൽ പോലും ‘മതമാണ് പ്രശ്നം’ എന്ന് പറയുന്ന ആളാണെന്നുമാണ് സുജിത് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നത്. ഷാജി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള 'പൊലീസ് ഫ്രണ്ട്‌സ്' എന്ന അനൗദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ സുജിത്ത് സന്ദേശം പങ്കുവെച്ചത്. പിണറായി വിജയൻ സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്ന വിഡിയോയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുമ്പ് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് യു.ഡി.എഫ് അംഗങ്ങൾ അത് ബഹിഷ്‌കരിച്ചെന്നും എന്നാൽ പിണറായി വിജയൻ ജനാധിപത്യ മര്യാദ കാണിക്കുന്ന വ്യക്തിയാണെന്നും കുറിപ്പിൽ പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിൽനിന്ന് മന്ത്രി കെ.എം. ഷാജി ഒഴിഞ്ഞുമാറാൻ ശ്രമിച്ചതായി സുജിത്ത് കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി എല്ലാവരുമായും സൗഹൃദം പങ്കിടുമ്പോൾ മുഖത്ത് തൂവാല വെച്ച് അവിടെ നിന്ന് മുങ്ങാനാണ് ഷാജി ശ്രമിച്ചതെന്നും പോസ്റ്റിൽ ആരോപിക്കുന്നു. സുജിത്തിന്‍റെ വിവാദ സന്ദേശം പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി.
സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. ‘സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വിഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യു.ഡി.എഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ’ -എന്നാണ് വാട്സാപ് ഗ്രൂപ്പിൽ വന്ന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.