ബാങ്ക് കവർച്ച നടത്തിയയാൾ സ്കൂട്ടറിൽ എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം, തെളിവെടുപ്പിനായി പൊലീസ് ബാങ്കിലെത്തിയപ്പോൾ
തൃശൂർ: ഫെഡറൽ ബാങ്കിന്‍റെ പോട്ട ശാഖയിൽ കവർച്ച നടന്ന് ഒരുദിവസം പിന്നിടുമ്പോഴും മോഷ്ടാവിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ച പൊലീസ് തൃശൂർ, എറണാകുളം ജില്ലകളിൽ വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്. ക്യാഷ് കൗണ്ടറിലെ ട്രേയിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മോഷ്ടാവ് 15 ലക്ഷം മാത്രമാണ് കവർന്നതെന്ന കാര്യം കൗതുകമുണർത്തുന്നതാണെന്ന് എസ്.പി ബി. കൃഷ്ണകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ്, പണവുമായി കടന്നത് എങ്ങോട്ടാണെന്ന കാര്യത്തിൽ ഇതുവരെ സൂചനയില്ലെന്നതാണ് രസകരമായ വസ്തുത.
സാധാരണഗതിയിൽ മൊബൈൽ ഫോൺ ഉൾപ്പെടെ ട്രേസ് ചെയ്തും, വിരലടയാളമുൾപ്പെടെയുള്ള തെളിവുകൾ സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ചും വേഗത്തിൽതന്നെ കുറ്റവാളിയിലേക്ക് എത്താൻ പൊലീസിന് കഴിയാറുണ്ട്. എന്നാൽ പോട്ടയിലെ കേസിൽ ഇത്തരത്തിൽ യാതൊരു തെളിവും മോഷ്ടാവ് അവശേഷിപ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഇതോടെ ബാങ്കിന്‍റെ പ്രവർത്തനത്തെ കുറിച്ച വ്യക്തമായ ധാരണയുള്ള ആരോ ആണ് കവർച്ചക്ക് പിന്നിലെന്ന അഭ്യൂഹം കൂടുതൽ ശക്തമാകുകയാണ്. പണം എവിടെയാണുള്ളതെന്ന കാര്യമുൾപ്പെടെ നേരത്തെ അറിയാവുന്നയാൾ, വ്യക്തമായ പദ്ധതിയോടെയാണ് കവർച്ച നടത്തിയതെന്നും പൊലീസ് കണക്കുകൂട്ടുന്നു.
ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പിൻവശത്തെ മുറിയിൽ പോകുന്ന സമയം കൃത്യമായി ഇയാൾ കണക്കുകൂട്ടിയിരുന്നു. രണ്ട് മുതൽ 2.30 വരെയാണ് ഉച്ചഭക്ഷണ സമയം. ചാലക്കുടി നഗരത്തിൽ ഫെഡറൽ ബാങ്കിന് വേറെയും രണ്ട് ശാഖകളുള്ളതിനാൽ ഉപഭോക്താക്കളുടെ തിരക്ക് അത്രയൊന്നും പോട്ട ബ്രാഞ്ചിൽ ഉണ്ടാവാറില്ല. ഉച്ചഭക്ഷണ സമയത്ത് പ്യൂൺ അല്ലാതെ ബാങ്കിനകത്ത് ആരുമുണ്ടാവില്ലെന്നും മോഷ്ടാവ് മനസ്സിലാക്കിയിരുന്നു.
കവർച്ചക്ക് മറ്റാരെയും കൂട്ടാതെയാണ് ഇയാളെത്തിയത്. ആരുടെയും ചോര ചിന്താതെയാണ് പണം കവർന്നത്. രക്ഷപ്പെടാൻ മികച്ച ഒരായുധം പോലും ഇയാളുടെ കൈവശമുണ്ടായിരുന്നതായി സൂചനയില്ല. വെറും ഒരു കറിക്കത്തി കാട്ടി ഭയപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ഇയാൾക്കൊപ്പം സഹായികൾ എവിടെയെങ്കിലും ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ചുവരുന്നു.
മോഷ്ടാവിന്റെ ദൃശ്യങ്ങൾ ബാങ്കിന്‍റെ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. നാല് കാമറകളിൽ നിന്നായാണ് ദൃശ്യങ്ങൾ കിട്ടിയത്. ഒന്ന് മോഷ്ടാവ് ബാങ്കിനു പുറത്ത് വരുന്ന രംഗമാണ്. മറ്റൊന്ന് ജീവനക്കാരനെ മുറിയിലാക്കുന്നതാണ്. പിന്നീട് പണമെടുത്ത ശേഷം രക്ഷപ്പെടുന്നതും. ബാങ്ക് അധികൃതർ ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ ഒന്നിലും മോഷ്ടാവിനെ തിരിച്ചറിയാൻ സാധിക്കില്ല.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേകാലോടെയാണ് ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടന്നത്. സ്കൂട്ടറിലെത്തിയ അക്രമി ബാങ്കിനുള്ളിലേക്ക് കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ജാക്കറ്റും ഹെൽമറ്റും ധരിച്ചതിനാൽ, ഏകദേശ ഉയരവും ഭാരവും കണക്കാക്കാമെന്നല്ലാതെ മറ്റ് അടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് കൗണ്ടറിൽ പ്രവേശിച്ച് പണവുമായി സ്ഥലംകാലിയാക്കിയത്. കൗണ്ടറിലെ വലിപ്പിൽനിന്ന് പണമെടുത്ത് ബാഗിൽ നിറക്കാനും പുറത്തേക്ക് പോകാനും ഏതാനും സെക്കൻഡുകൾ മാത്രമാണ് വേണ്ടിവന്നത്.
സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ എത്തി തെളിവ് ശേഖരിച്ചു. ക്യാഷ് കൗണ്ടറിൽനിന്ന് 15 ലക്ഷം രൂപയോളമാണ് അപഹരിച്ചത്. കൗണ്ടറിന്‍റെ ഗ്ലാസ് തല്ലിത്തകർത്ത് ഉള്ളിൽ പ്രവേശിച്ച ശേഷമാണ് പണം എടുത്തത്. സംഭവസമയത്ത് ബാങ്കിലുണ്ടായിരുന്നത് എട്ട് ജീവനക്കാരാണെന്നാണ് വിവരം. ഇവർ ഉച്ചഭക്ഷണം കഴിക്കാൻ ഒരുങ്ങവെയാണ് മോഷ്ടാവ് ബാങ്കിനകത്ത് എത്തുന്നത്. മോഷ്ടാവ് 35 വയസ്സിൽ താഴെ പ്രായമുള്ള ആളാകാമെന്നാണ് പൊലീസിന്റെ നിഗമനം. മോഷണത്തിനു പിന്നാലെ ഇടവഴികളിലൂടെയാണ് ഇയാൾ പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.