പാലക്കാട്: 2020 ജനുവരി ഒന്നിന് പ്ലാസ്റ്റിക് കവർ നിരോധനം പ്രാബല്യത്തിൽ വരുകയാണെങ്കിലും പാക്കറ്റുകൾ ഒഴിവാക്കാൻ മിൽമക്ക് രണ്ട് വർഷംകൂടി സാവകാശമുണ്ടെന്ന് ചെയർമാൻ പി. ബാലൻ. 13 ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം മിൽമ വിൽക്കുന്നത്. ഇതിലധികവും 500 എം.എൽ കവറുകളിലാണ്. ഏകദേശം 20 ലക്ഷം പാക്കറ്റുകൾ ദിവസവും വിപണിയിൽ എത്തുന്നു.
ഇവയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ശൂന്യമായ പാൽ പാക്കറ്റുകൾ വീടുകളിൽനിന്ന് വിദ്യാർഥികൾ വഴി ശേഖരിക്കാൻ ആലോചനയുണ്ട്. ഇതിന് മിൽമ പ്രത്യേക ആനുകൂല്യം നൽകും. സ്കൂൾ, കോളജ് എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുക.
ഹരിത കർമസേനകൾ വഴി ശേഖരിച്ച് ക്ലീൻ കേരള കമ്പനി വഴിയും പാക്കറ്റുകൾ സംസ്കരിക്കും. ഇതിനുള്ള പദ്ധതി സർക്കാർ പരിഗണനയിലാണ്. ലോ ഡെൻസിറ്റി പോളിയെത്തിലീൻ (എൽ.ഡി.പി.ഇ) ഫിലിമുപയോഗിച്ച് നിർമിച്ചവയിൽ പാൽ വിതരണം ആലോചിച്ചിരുന്നെങ്കിലും ചെലവ് കൂടുതലാണ്.
ഇതിന് അധികം വരുന്ന തുക ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയാകില്ല. വിതരണത്തിന് വെൻഡിങ് മെഷീനുകൾ ഏർപ്പെടുത്തുന്നതാണ് മറ്റൊരു ആശയമെന്നും ഇതും എത്രത്തോളം ജനങ്ങൾ സ്വീകരിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.