നിലമ്പൂരിലേത് എൽ.ഡി.എഫിലെ വഴക്ക് കൊണ്ടുണ്ടായ തെരഞ്ഞെടുപ്പെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി; ‘യു.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടും’

നിലമ്പൂര്‍: ഇടതു മുന്നണിയിലെ വഴക്ക് കൊണ്ടുണ്ടായ ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്ന തെരഞ്ഞെടുപ്പാകുമിത്. നിലമ്പൂരില്‍ യു.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് സ്‌പെഷലിസ്റ്റായ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വലിയ വിജയങ്ങളാണ് നേടിയതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കേരളത്തെ രക്ഷിക്കാനുള്ള ഉപതെരഞ്ഞെടുപ്പാണിതെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം കുറിക്കാന്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് കഴിയുമെന്നും സലാം പറഞ്ഞു.

നിലമ്പൂരില്‍ നടത്തിയത് നീണ്ട മുന്നൊരുക്കം -എ.പി. അനില്‍കുമാര്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി നടത്തിയത് നീണ്ട മുന്നൊരുക്കമാണെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഏപ്രില്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്ന് കരുതി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ യോഗം വിളിച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.

59 വര്‍ധിച്ച ബൂത്തുകള്‍ ഉള്‍പ്പെടെ 263 ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടതോടെ പ്രവര്‍ത്തനം ആലസ്യത്തിലായെന്നും അനില്‍കുമാര്‍ പറഞ്ഞു.

ഒറ്റക്കെട്ടായി ഒരു മനസോടെ രംഗത്തിറങ്ങണം -വി.എസ്. ജോയി

നിലമ്പൂര്‍: നിലമ്പൂരിന് ലഭിച്ച മികച്ച സ്ഥാനാർഥിയാണ് ആര്യാടന്‍ ഷൗക്കത്തെന്നും വിജയത്തിനായി ഒറ്റക്കെട്ടായി ഒരു മനസോടെ രംഗത്തിറങ്ങണമെന്നും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി പറഞ്ഞു. തെരഞ്ഞെടുപ്പിനെ ലാഘവത്തോടെ കാണരുത്. 9 വര്‍ഷം എം.എല്‍.എ ഇല്ലാത്തിന്റെ പ്രയാസം നമ്മള്‍ അനുഭവിച്ചു. ആര്യാടന്‍ സാറിന്റെയും പ്രകാശേട്ടന്റെയും സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ നിലമ്പൂര്‍ തിരിച്ചു പിടിക്കണമെന്നും ജോയി വ്യക്തമാക്കി.

Tags:    
News Summary - PK Kunhalikutty says UDF will win by a landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.