ഇ.പി.ക്കെതിരായ ആരോപണം തള്ളാതെ പി.ജെ., വാർത്ത നിഷേധിക്കാതെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജനെതിരായ സാമ്പത്തിക ആരോപണം തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. ഇ.പി. കേന്ദ്രകമ്മിറ്റിയംഗവും പാർട്ടിയുടെ ഭാഗമായി നിന്നതിന് ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണെന്നും പി. ജയരാജൻ പറഞ്ഞു. അതേസമയം, ഇ.പി. ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്, പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇ.പി. ജയരാജൻ റിസോർട്ട് നടത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടിൽ മതപരമായ വർഗീയത ശക്തിപ്പെടുന്നു.ലഹരി ഉപയോഗം വർധിപ്പിക്കുന്നു. ഇതൊക്കെയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും പി.ജയരാജൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചിരുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധത്തിനും തീരുമാനം എടുത്തിരുന്നു.

പാർട്ടി വലതുപക്ഷ നയത്തിലേക്ക് പോകുന്നുവെന്ന യാതൊരു ചർച്ചയും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ലെന്നും പി. ജയരാജൻ പറഞ്ഞു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി.ക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇ.പി. ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്ന് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് യോഗത്തിൽ പി.ജയരാജൻ പറഞ്ഞു.

റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല.

ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ എം.വി. ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി. ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും എം.വി. ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി.

Tags:    
News Summary - PJ did not deny the allegations against EP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.