പത്തനംതിട്ട: ബി.ജെ.പിയെ പേടിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സംസ്ഥാനത്ത് ക്രിമിനലുകളെ വളർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി അണ്ണനും പിണറായി തമ്പിയുമാണ്. 38 പ്രാവശ്യമാണ് എസ്.എൻ.സി ലാവലിൻ കേസ് മാറ്റിയത്. പ്രൈവറ്റ് സെക്രട്ടറി ജയിലിൽ കിടക്കുന്ന ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കാൻ പോലും തയാറായിട്ടില്ല.
കരുവന്നൂരിന്റെയും മാസപ്പടിയുടെയും അന്വേഷണം എവിടെയായി. കൊടകര കുഴൽപണ കേസിൽ സുരേന്ദ്രനെ ഒന്നു ചോദ്യം ചെയ്യുക പോലും ചെയ്തില്ല. ഇ.പിയുടെ വൈദേഹവും, രാജീവ് ചന്ദ്രശേഖറിന്റെ നിരാമയയും ഒന്നായി. ബി.ജെ.പി ക്കാർ പോലും പറയാത്ത കാര്യമാണ് അവരുടെ സ്ഥാനാർഥിയെ കുറിച്ച് ജയരാജൻ പറയുന്നത്. ബി.ജെ.പി യെ സന്തോഷിപ്പിക്കാനാണ് പിണറായി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വന്നില്ലായിരുന്നെങ്കിൽ ഒരു ഗഡു ക്ഷേമ പെൻഷൻ പോലും കൊടുക്കില്ലായിരുന്നു. ഭരിച്ച് മുടിച്ച് പൂച്ചക്ക് പെറ്റുകിടക്കാനുള്ള സ്ഥലമായി സംസ്ഥാനത്തെ ഖജനാവിനെ മാറ്റിയിരിക്കുന്നു.
വിദ്വേഷത്തിന്റെ വിത്തുപാകി വീണ്ടും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് മോദി. 400 രൂപയായിരുന്ന പാചകവാതക വില 1200 രൂപയാക്കിയ മോദി പെട്രോൾ, ഡീസൽ വില മൂന്നിരട്ടിയാക്കി.
കർഷകരുടെ ജീവിതം വഴിമുട്ടി, കള്ളപ്പണം കൊണ്ടു വന്ന് വീതം വെക്കുമെന്നാണ് പറഞ്ഞത്. ഇപ്പോൾ ബാങ്കുകളെ വെട്ടിക്കുന്നവർക്ക് വിദേശത്ത് സുഖവാസത്തിന് അവസരമുണ്ടാക്കി കൊടുക്കുന്നു. ഇതൊക്കെയാണ് മോദിയുടെ ഗാരണ്ടിയുടെ അവസ്ഥ. മോദി ഇതുവരെ മണിപ്പൂരിൽ പോയില്ല. എന്നിട്ട് ക്രിസ്മസ് കാലത്ത് കേക്കുമായി കയറി ഇറങ്ങുകയാണെന്നും വി. ഡി. സതീശൻ പറഞ്ഞു ജില്ല ചെയർമാൻ വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ജെബി മേത്തർ എം.പി, ജെ.എസ്.എസ്. നേതാവ് കെ. രാജൻ ബാബു, പി.ജെ. കുര്യൻ, രാഹുൽ മാങ്കൂട്ടത്തിൽ, പന്തളം സുധാകരൻ, പി. മോഹൻ രാജ്, മാലേത്ത് സരളാദേവി, സ്ഥാനാർഥി ആന്റോ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.