പൂട്ടുകയല്ലാതെ വേറെ രക്ഷയില്ല; ഗ്യാസ് വിലക്കയറ്റത്തിൽ നീറിപ്പുകഞ്ഞ് ഹോട്ടലുകൾ

കോഴിക്കോട്: എൽ.പി.ജി വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതോടെ കേരളത്തിൽ ഹോട്ടൽ, റസ്റ്ററൊന്‍റ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്ന് മതുൽ ഹോട്ടലുകൾ സിലിണ്ടർ ലഭിക്കുമ്പോൾ ഒന്നിന് 1000 രൂപ അധികം നൽകണം. വൻവിലക്കയറ്റം ഹോട്ടൽ മേഖലയുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്ന് ഹോട്ടൽ ആന്‍റ് റസ്റ്റൊറന്‍റ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് നരിക്കളത്തിൽ സുഗുണൻ പറഞ്ഞു.

'പുതുക്കിയ നിരക്ക് അനുസരിച്ചു 3017.50 രൂപയാണ് കോഴിക്കോട് നഗരത്തിൽ വാണിജ്യ സിലിണ്ടറിന് നൽകേണ്ടിവരുന്നത്. രണ്ടുദിവസം മുമ്പ് 2116 രൂപക്ക് ലഭിച്ചിരുന്ന സിലിണ്ടറിനാണ് ഒറ്റയടിക്ക് ഇത്ര വർധനവ് വന്നത്. ഇത് കനത്ത തിരിച്ചടിയാവും. ഭക്ഷണം വിലകൂട്ടി വിൽക്കുന്നതിന് തങ്ങൾക്ക് കുഴപ്പിമില്ല. പക്ഷേ പൊറാട്ടക്ക് 15- 20 രൂപ എന്നൊക്കെപറഞ്ഞാൽ ഗ്രാമപ്രദേശങ്ങളിലും ഇടത്തരം ഹോട്ടലുകളിലും ആരാണ് ഭക്ഷണം കഴിക്കാൻ കയറുക. പൂട്ടിപ്പോവുകയല്ലാതെ വേറെ രക്ഷയില്ല. ഭക്ഷണത്തിന് ഇനിയും വില കയറ്റുന്നത് സാധാരണക്കരായ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്'. സുഗുണൻ പറഞ്ഞു.

വാണിജ്യ സിലിണ്ടർ ഒന്നിന് മാത്രം ഒരു മാസം ഹോട്ടലുകള്‍ക്ക് 35000 രൂപ വരെ അധിക ചെലവ് വരും. ശരാശരി ഹോട്ടലിന് ഒരു ദിവസം നാലു സിലിണ്ടർവരെ ഗ്യാസ് വേണം. ഇങ്ങനെ നാലുസിലിണ്ടർ ഉപയോഗിക്കുന്ന ഇടത്തരം ഹോട്ടലുകൾക്ക് ഒരു മാസം ഗ്യാസ് ഇനത്തിൽ മാത്രം ഒന്നര ലക്ഷം രൂപ അധികം ചെലവ് വരും. ഒരുവിധത്തിലും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്നും വ്യാപാരികൾ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിൽ 1800 രൂപയായിരുന്ന സിലിണ്ടർ വിലയാണ് 3100 കടന്നിരിക്കുന്നത്. ചെറുകിട, ഇടത്തരം ഹോട്ടലുകളെയും ഇവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരെയുമാണ് വിലക്കയറ്റം വയറ്റത്തടിക്കുക. തൊഴിവാളികൾ, ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ, സ്വകാര്യ സ്ഥാപനങ്ങിലും മറ്റും തൊഴിലെടുക്കുന്ന ഭക്ഷണത്തിന് സ്ഥിരം ഹോട്ടലുകളെ ആശ്രയിക്കുന്ന ജീവനക്കാർ എന്നിവർക്ക് വിലക്കയറ്റം വൻ ദുരിതമാണ് സമ്മാനിക്കുക.

മാലിന്യ- പുക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഗരങ്ങളിൽ ഭൂരിഭാഗം ഹോട്ടലുകൾക്കും വിറക് അടുപ്പിന് അനുമതി ലഭിക്കില്ല. ഇതും വലിയ ഹോട്ടലുകൾക്ക് പ്രതിസന്ധിയാണ്. ഇപ്പോൾ തന്നെ നഷ്ടത്തിലാണ് ഹോട്ടലുകൾ പോവുന്നത്. വില കൂട്ടാതെ പിടിച്ചുനിൽക്കാൻ പറ്റില്ല. എന്നാൽ ഒരു പരിധിയിൽ അധികം വില കൂട്ടാൻ പറ്റുകയുമില്ല. പക്ഷേ വില കൂട്ടിയാൽ തന്നെ എത്രനാൾ നിലനിൽക്കാൻ കഴിയുമെന്നും സുഗുണൻ ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോൾ തന്നെ തക്കാളിക്ക് 55 രൂപയാണ് വില. പെട്രോൾ ഡീസൽ വില വർധന കൂടി വന്നാൽ എല്ലാ വസ്തുക്കൾക്കും വില കൂടും. ഇത് ഹോട്ടൽമേഖലയെ വൻ പ്രതിസന്ധിയിലേക്ക് നയിക്കും. വിലക്കയറ്റത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവാണ് അസോസിയേഷൻ ആലോചിക്കുന്നത്. ഇന്ന് വൈകീട്ട് മൂന്നുണിക്ക് അസോസിയോഷൻ സംസ്ഥാനസമിതി യോഗം ചോരുമെന്നും സുഗുണൻ അറിയിച്ചു. ഭാവി പരിപാടികൾ യോഗത്തിൽ തീരുമാനിക്കും.

Tags:    
News Summary - No other option but to close; Hotels are suffering due to gas price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.