വി.സി നിയമനങ്ങൾ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഹരജി

തിരുവനന്തപുരം: ഒരു വർഷമായി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ വി.സിമാരെ നിയമിക്കാത്തത് മൂലം സർവകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണെന്നും അടിയന്തരമായി നിയമനം നടത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹരജി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ. മേരി ജോർജാണ് ഹരജി നൽകിയത്. പൊതുതാൽപര്യഹർജി ആയായാണ് കേസ് ഹൈകോടതി പരിഗണിക്കുക.

കേരള,എം.ജി,കുസാറ്റ്,കണ്ണൂർ,കെ.ടി.യു, മലയാളം,അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ് സ്ഥിരം വി.സിമാരില്ലാത്തത്.

കെ.ടി.യു നിയമപ്രകാരം ആറുമാസത്തിൽ കൂടുതൽ താൽക്കാലിക വി.സിക്ക് ചുമതല നൽകാൻ പാടില്ല എന്നാണ്. എന്നാൽ കെ.ടി.യുവിൽ ഒരു വർഷമായി താൽക്കാലിക വി.സിയാണ്. കേരളയിലും കെ.ടി.യുവിലും വി.സിമാരെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇതേവരെയും നടപടിയായിട്ടില്ല.

സർവകലാശാല പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിർദേശിക്കാൻ സർവകലാശാലകൾ തയാറാകാത്തതാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ വൈകുന്നത്. നിരവധി തവണ രാജ്ഭവൻ യൂനിവേഴ്സിറ്റി പ്രതിനിധിയുടെ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് യൂനിവേഴ്സിറ്റിക്ക് അയച്ച കത്തുകൾ അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ യു.ജി.സി ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് വി.സി നിയമനങ്ങൾ നടത്താൻ ചാൻസിലർമാരായ ഗവർണർക്കും ചീഫ് ജസ്റ്റിസിനും നിർദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ചാൻസലർ കൂടിയായ ഗവർണർ, ചീഫ് ജസ്റ്റിസ്, കേരള സർക്കാർ, യു.ജി.സി, എ.ഐ.സി. ടി.ഇ, ബാർ കൗൺസിൽ,എല്ലാ യൂനിവേഴ്സിറ്റി രജിസ്ട്രാർമാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹരജി ഫയൽ ചെയ്തത്.

Tags:    
News Summary - Petition for immediate appointment of VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.