കൊച്ചി: വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ ഹരജി നിലനിൽക്കെ കാലാവധി കഴിഞ്ഞ ഓർഡിനൻസ് പുതുക്കി ഇറക്കിയ സർക്കാർ നടപടി ചോദ്യംചെയ്ത് വീണ്ടും ഹരജി. ഓർഡിനൻസ് പുതുക്കി ഇറക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന ഹരജി നൽകിയ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാറാണ് ഉപഹരജി നൽകിയത്. അഴിമതിക്കേസിൽ പൊതുസേവകർ കുറ്റക്കാരാണെന്ന് കണ്ടാൽ അവരെ പദവിയിൽനിന്ന് നീക്കം ചെയ്യാൻ ലോകായുക്തക്ക് അധികാരം നൽകുന്ന ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ലെ ഒന്നാം ഉപവകുപ്പ് നീക്കം ചെയ്ത് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസാണ് ഹരജിയിൽ ചോദ്യം ചെയ്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം വിതരണം ചെയ്യുന്നതിൽ രാഷ്ട്രീയ പക്ഷഭേദം കാണിക്കുന്നെന്ന് ആരോപിച്ച് താൻ ലോകായുക്തയിൽ നൽകിയ പരാതിയിൽ തിരിച്ചടി ഭയന്നാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നാണ് ഹരജിക്കാരന്റെ ആരോപണം.
ഓർഡിനൻസ് പ്രകാരം സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഹരജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഓർഡിനൻസ് നിയമസഭയിൽവെച്ച് നിയമമാക്കാത്ത സാഹചര്യത്തിൽ സർക്കാർ ഇതു വീണ്ടും പുതുക്കി ഇറക്കിയതിന്റെ നിയമസാധുത കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.