ഓടയിൽ വീണ മൊബൈൽ എടുക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ
പത്തനാപുരം: കാൽനട യാത്രക്കാരന്റെ കൈയിൽ നിന്നും ഓടയിലേക്ക് വീണ മൊബൈൽ ഫോൺ എടുക്കാൻ ഒടുവിൽ അഗ്നിരക്ഷാസേന രംഗത്തെത്തി. പത്തനാപുരം സെൻട്രൽ ജംങ്ഷനോട് ചേർന്ന് ഉച്ചയോടെയാണ് സംഭവം. ഇടത്തറ കോട്ടവിള വീട്ടിൽ അബ്ദുൽ അസീസിന് പറ്റിയ ഒരു 'കൈ അബദ്ധ'മാണ് ഫോൺ എടുക്കാൻ അഗ്നിരക്ഷാസേനയെ എത്തിച്ചത്.
രാവിലെ പത്തുമണിയോടെ റോഡിലൂടെ നടന്നു പോകുമ്പോൾ അബ്‌ദുൾ അസീസിന്റെ കയ്യിലുണ്ടായിരുന്ന ഫോൺ അബദ്ധത്തിൽ റോഡിനോട് ചേർന്നുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ പല അടവുകൾ പയറ്റിയെങ്കിലും വിജയം കണ്ടില്ല. തുടർന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്.
ഒടുവിൽ ആവണീശ്വരത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന രണ്ടു മണിക്കൂറിനു ശേഷം സ്ലാബ് ഇളക്കി മാറ്റി ഓടയിൽ നിന്നും ഫോൺ കണ്ടെത്തുകയായിരുന്നു.
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ഷാജി മോൻ, സെൻകുമാർ, കെ. എസ്. രാജേഷ്‌കുമാർ, എസ്. രാജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഉദ്യമത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.