തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ എം.എൽ.എ പി.സി. ജോർജ് ജയിലിൽനിന്ന് പുറത്തിറങ്ങി. ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് പുറത്തിറങ്ങിയത്.
തന്നെ ജയിലിലിട്ടത് പിണറായിയുടെ കളിയുടെ ഭാഗമാണെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്. വിദ്വേഷ പ്രസംഗക്കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മോചിതനായ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഈ വിമർശനം ഉന്നയിച്ചത്. തനിക്കെതിരെ തൃക്കാക്കരയിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതിന് നാളെക്കഴിഞ്ഞ് തൃക്കാക്കരയിൽ മറുപടി നൽകും. തൃക്കാക്കരയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയും ജോർജുമായുള്ള ഒത്തുകളിയാണിതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് വളരെ മോശമായ പ്രതികരണമാണ് ജോർജിൽ നിന്നുണ്ടായത്. സാമാന്യ മര്യാദയും വിവരവുമുള്ളവർക്ക് മറുപടി പറയാം. നാണംകെട്ടവർക്ക് മറുപടി പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. കോടതിയോട് നന്ദിയുണ്ട്. നിയമം നിയമത്തിെൻറ വഴിക്ക് പോകട്ടെയെന്നും ജോർജ് പ്രതികരിച്ചു.
പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ച് കോടതി കർശന ഉപാധികളോടെയാണ് പി.സി. ജോർജിന് ജാമ്യം അനുവദിച്ചത്.
കൊച്ചി: 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് പി.സി. ജോർജിന്റെ ജാമ്യത്തിലുള്ള പ്രധാന വ്യവസ്ഥ. മതവിദ്വേഷം വളർത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ല. ശാസ്ത്രീയ പരിശോധനയടക്കമുള്ള അന്വേഷണ നടപടികളുമായി സഹകരിക്കണം തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. പുറത്തിറങ്ങിയ ശേഷം 'സത്യം ജയിച്ചു' പദപ്രയോഗങ്ങളൊന്നും നടത്തരുതെന്ന് കോടതി വാക്കാൽ പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ഹൈകോടതിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നു.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. പൊതുപ്രസ്താവനകൾ പാടില്ലെന്നും അറസ്റ്റിലായാൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് അന്തിമമാക്കി.
അതേസമയം, ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന പി.സി. ജോർജിന്‍റെ ഹരജി പരിഗണിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ സർക്കാറിന്റെ വിശദീകരണം തേടി. തുടർന്ന് ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.