കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടർന്നുള്ള കേസ് റദ്ദാക്കാൻ ഹരജിയുമായെത്തിയ പി.സി. ജോർജ് എം.എൽ.എക്ക് ഹൈകോടതിയുടെ രൂക്ഷവിമർശനം. ഹരജിയിൽ നടിയുടെ പേരും വിലാസവുമടക്കം രേഖപ്പെടുത്തിയത് വ ിമർശനത്തിന് ആക്കംകൂട്ടി. കേസ് റദ്ദാക്കാനാവില്ലെന്ന വാക്കാൽ പരാമർശത്തോടെ കോടതി വിമർശനം തുടരുന്നതിനിടെ ഹ രജി പിൻവലിച്ചു.
നടിയെ അപമാനിക്കുന്ന തരത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസും കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പി.സി. ജോർജ് ഹരജി നൽകിയത്. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അഡീ. സെഷൻസ് കോടതിയിൽ കുറ്റപത്രവും നൽകിയിരുന്നു. എന്നാൽ, ഇരയുടെ പേരുവെളിപ്പെടുത്തുന്നതടക്കമുള്ള കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണം മാത്രമാണ് നിലവിലുള്ളതെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
അതേസമയം, പീഡനത്തിന് ഇരയായ സ്ത്രീകളെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ് ഹരജിക്കാരൻ ചെയ്യുന്നതെന്ന് കോടതി വിമർശിച്ചു. ‘ആരെക്കുറിച്ചും എന്തും പറയാമെന്നാണോ പ്രതി കരുതുന്നത്?, ഇരയായ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും മാനസികമായി ആക്രമിക്കുന്നത് എന്തിനാണ്?, സ്വന്തം വീട്ടിലെ സ്ത്രീകളെക്കുറിച്ച് പ്രതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ?. പാഞ്ചാലിയുടെയും ദ്രൗപതിയുടെയുമൊന്നും കാലമല്ല ഇത്. പുരുഷമേധാവിത്വത്തിെൻറ കാലംകഴിഞ്ഞു. ധൈര്യശാലിയായതിനാലായിരിക്കും പീഡനത്തിനിരയായിട്ടും അടുത്ത ദിവസം നടി ഷൂട്ടിങ്ങിന് പോയിട്ടുണ്ടാവുക. സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കില്ലേ’യെന്നും കോടതി ചോദിച്ചു.
ഇരയെ ഏതെങ്കിലും തരത്തില്‍ തിരിച്ചറിയാവുന്ന പ്രസ്താവനയോ പ്രചാരണമോ ആരും നടത്തരുതെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഹരജിയിൽ നടിയുടെ പേരും വിലാസവും ഉൾപ്പെടുത്തിയതിലൂടെ ഹരജിക്കാരൻ ചെയ്തിരിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പ്രവൃത്തികള്‍ കുറ്റം ആവര്‍ത്തിക്കുന്നതിന് തുല്യമാണെന്ന് കോടതിയും ചൂണ്ടിക്കാട്ടി. ഇതോടെ ഹരജി പിൻവലിക്കാനുള്ള തീരുമാനം പി.സി. ജോർജിെൻറ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.