ജീവതാളംതെറ്റിയ ദുരിതസാഹചര്യങ്ങളുടെ സമാനതകളാണ് നിതിനെയും അജിത്തിനെയും സുഹൃത്തുക്കളാക്കിയത്. അതുകൊണ്ടുതന്നെ കലയോടൊപ്പം കൈകോർത്ത് ജീവിതത്തിൽ കാറ്റിലും കോളിലുംപെടാതെ ഇരുകുടുംബങ്ങൾക്കും താങ്ങാകാനും ഇരുവർക്കും സാധിക്കുന്നു. എച്ച്.എസ്.എസ് പഞ്ചവാദ്യം മത്സരത്തിനെത്തിയ ഇരുവരും തിരുവനന്തപുരം നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറിയിലെ വിദ്യാർഥികളാണ്. ഇവരുടെ വരുമാനംകൊണ്ടാണ് കുടുംബങ്ങൾ കഴിയുന്നത്. സ്കൂൾ വിട്ടാൽ, രാത്രികളിൽ ഉത്സവപ്പറമ്പുകളിൽ ചെണ്ടമേളം തീർത്താണിവർ വരുമാനം കണ്ടെത്തുന്നത്. പഞ്ചവാദ്യം ഇവർക്ക് മത്സരയിനം മാത്രമല്ല, അമ്മയെയും സഹോദരങ്ങളെയും പട്ടിണിക്കിടാതിരിക്കാനുള്ള ഉപജീവന മാർഗംകൂടിയാണ്, നഷ്ടപ്പെട്ട ജീവതത്തിന് താളംനൽകിയ കലകൂടിയാണ്.
കാഞ്ഞിരങ്ങുളം സ്വദേശിയായ നിതിെൻറ വീട് ദുരന്തങ്ങളുടെ സ്മാരകമാണ്. പിതാവ് ജോണി ഗുണ്ടകളുടെ വെട്ടേറ്റാണ് മരിച്ചത്. കാണാതായ പിതാവിനായുള്ള അന്വേഷണത്തിൽ വെട്ടിനുറുക്കി കിണറിനകത്ത് കാണേണ്ടിവന്ന മകൻ കൂടിയാണിത്. സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത അമ്മ ഷീജയെയും ചേച്ചിയെയും ചേർത്തുപിടിച്ചായിരുന്നു പിന്നീട് ദുരിതക്കടലിലൂടെയുള്ള യാത്ര. ചേച്ചിയുടെ വിവാഹത്തിനെടുത്ത വായ്പ അടച്ചുതീർക്കണമെന്നാണ് നിതിെൻറ മോഹം. ചങ്ക് േബ്രാ അജിത്തിനും സമാനമായ ജീവിതാനുഭവങ്ങളാണുള്ളത്. വെൺപകൽ സ്വദേശിയാണ് അജിത്ത്. മൂന്നുതവണ ഹൃദയാഘാതം വന്നതിനെ തുടർന്ന് വിശ്രമത്തിലായ പിതാവ് അപ്പുവിനെ ചികിത്സിക്കണം. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ രാജത്തിന് തുണയാകണം. ഇത്രമാത്രമേ അജിത്തിനും സ്വപ്നമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.