കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടെകൊണ്ടു നടക്കുന്നതിനോട് പ്രതികരിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറിൽകയറ്റി നടക്കുന്നത് എന്തുകൊണ്ടാണ് തനിക്കറിയില്ലെന്നും താൻ ഏതായാലും അദ്ദേഹത്തെ കാറിൽ കയറ്റില്ലെന്നും സാദിഖലി തങ്ങൾ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിന്തുണക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തിയായി വിമർശിക്കുകയും ചെയ്യുന്നതിനിടെയാണ് യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിനെതിരെ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ല എന്നത് ജനങ്ങൾ തെളിയിച്ചതാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവരുടെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട്. വർഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി വിഷയത്തിലെ വി.ഡി. സതീശന്റെ ഇന്നലത്തെ പ്രതികരണം. ലീഗ് കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വര്‍ഗീയതയാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.
സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ പ്രചരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് എല്ലാ പറയുന്നത്. ഇതെല്ലാം പറഞ്ഞതിന്റെ പിറ്റേ ആഴ്ചയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ചത്. മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നവരാണ് വര്‍ഗീയ പ്രചരണം നടത്തുന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും കേരളത്തില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ നാവായാണ് മറ്റു ചിലര്‍ ഇതൊക്കെ പറയുന്നത്. കേരളത്തില്‍ വിദ്വേഷത്തിന്റെ കാമ്പയിന് നടത്താനാണ് ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒമ്പതു വർഷം കൊണ്ട് തങ്ങളുടെ മതത്തിനുണ്ടായ നഷ്ടം വെട്ടിപ്പിടിക്കാൻ അധികാരത്തിലേറിയേ തീരൂ എന്ന് ലീഗ് നേതാക്കൾ തന്നെ ആഹ്വാനം ചെയ്തിരിക്കുകയാണെന്നാണ് ‘യോഗനാദം’ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ മുന്നിൽ നിറുത്തി അധികാരമേറി ലീഗിന്റെ മതഭരണം നടപ്പാക്കാമെന്നാണ് അവർ സ്വപ്നം കാണുന്നത്. ഇടതു സർക്കാർ തന്നെ മൂന്നാമതും ഭരണമേറുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ലീഗിന്റേത് ദിവാസ്വപ്നമായി അവശേഷിക്കും. കേരളത്തിലെ ന്യൂനപക്ഷ പ്രീണനങ്ങളെ എസ്.എൻ.ഡി.പി യോഗം എതിർത്തിട്ടുണ്ട്. നാളെയും എതിർക്കും.
ഉയർന്ന ജാതിയിൽപ്പെട്ട ഒരാളോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളോ ആണ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതെങ്കിൽ ഇങ്ങനെയൊരു ചർച്ചയോ ചാനൽ പരിഹാസങ്ങളോ ഉണ്ടാകുമായിരുന്നില്ല. ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതും.
പിന്നാക്ക സമുദായത്തിന്റെ വളർച്ചയും അവർക്കു ലഭിക്കുന്ന അംഗീകാരവും ഉൾക്കൊള്ളാൻ സാധിക്കാത്തതിന്റെ വേദനയായി മാത്രമേ ഈ വിദ്വേഷ പ്രചാരണത്തെ കാണാനാകൂ. സ്വന്തം മതത്തിനു വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മഹാന്മാരാണ് തന്നെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നത്. മലപ്പുറത്തെ പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ പ്രസംഗവും മുസ്ലിം ലീഗ് നേതാക്കളുടെ സ്വമത സ്നേഹത്തെക്കുറിച്ചുള്ള വിമർശനവും ഇതിനൊക്കെ ആക്കം കൂട്ടിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതിനിടെ, വെള്ളാപ്പള്ളി അല്ല എൽ.ഡി.എഫ് എന്നും മുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഒരുപാട് മഹാന്മാർ ഇരുന്ന കസേരയാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയുടേത്. അത് വെള്ളാപ്പള്ളി ഓർക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.