മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖത്തിനിടെ

‘സന്യാസ ജീവിതത്തിന്‍റെ ചില ആശയങ്ങൾ മനസിൽ ഉണ്ടാകാറുണ്ട്, അതുകൊണ്ടാണ് മറ്റ് മോഹങ്ങൾ ഇല്ലാത്തത്’; ഉള്ളതിൽ തൃപ്തനെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എന്താണോ ഉള്ളത് അതുകൊണ്ട് ജീവിക്കാൻ പഠിച്ച ആളാണ് താനെന്നും സാഹചര്യങ്ങളിൽ സംതൃപ്തനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം ചെറുപ്പത്തിന്റെ സ്വാധീനമാണ്. അമ്മ വടക്കൻ പാട്ടുകൾ പാടിത്തരുമായിരുന്നു. പിന്നീട് രാമായണവും മറ്റും വായിച്ച് അമ്മയെ കേൾപ്പിക്കുമായിരുന്നു. വായനകളിലൂടെ തന്നിലേക്കെത്തിയ ആശയങ്ങൾ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. സന്യാസ ജീവിതത്തിന്റെ ചില ആശയങ്ങൾ ചിലപ്പോൾ മനസിൽ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് മറ്റ് മോഹങ്ങൾ ഉണ്ടാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.

കുട്ടിക്കാലത്തെ കഥാപ്രസംഗം അവതരിപ്പിച്ചിരുന്നതും ജാലവിദ്യ കാണിച്ചതുമൊക്കെ മുഖ്യമന്ത്രി അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. പക്ഷെ എന്തെങ്കിലും എഴുതണമെന്ന ആഗ്രഹം ഇതുവരെ തോന്നിയിട്ടില്ല. ഏറ്റവും സ്വാധീനിച്ച കൃതികൾ അന്നാ കരീനയും വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ, തകഴിയുടെ കയർ തുടങ്ങിയവയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ ഒരു നാട്ടിൻപുറത്ത് ജനിച്ച് വളർന്ന തന്റെ കുട്ടിക്കാലത്തെക്കുറിച്ചും കുടുംബ പശ്ചാത്തലത്തെക്കുറിച്ചും മനസ്സ് തുറന്ന് മുഖ്യമന്ത്രി. തന്റെ അമ്മ പ്രസവിച്ച പതിനാലാമത്തെ കുട്ടിയാണ് താനെന്ന് അദ്ദേഹം വെളിപ്പെടുത്തി. പതിനാല് മക്കൾ ജനിച്ചെങ്കിലും തനിക്ക് മുമ്പ് ജനിച്ചവരിൽ 11 പേരും ചെറിയ പ്രായത്തിൽ തന്നെ മരണപ്പെടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തനിക്കും രണ്ട് മൂത്ത സഹോദരങ്ങൾക്കും മാത്രമാണ് ജീവിതത്തിലേക്ക് കടന്നുവരാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടിക്കാലത്തെ തന്റെ പഠനത്തിൽ ജ്യോതിഷന്റെ ഇടപെടലുണ്ടായതിനെപ്പറ്റിയും രസകരമായി പിണറായി വിജയൻ പറയുന്നുണ്ട്. തന്റെ ജാതകം നോക്കിയിട്ട് എവിടെ വരെ തോൽക്കുന്നോ അവിടെ വരെ പഠിപ്പിക്കാം എന്നാണ് അമ്മയോട് ജാതകം നോക്കിയ ആൾ പറഞ്ഞത്. അങ്ങനെയാണ് പഠനം തുടരുന്ന സാഹചര്യമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പകാലത്ത് കായിക വിനോദങ്ങളിലേർപ്പെട്ടിരുന്നു. അന്ന് ഏറെ ഇഷ്ടം ഫുട്‌ബോളിനോടായിരുന്നു. പിന്നീട് ഇഷ്ടം മറ്റ് കുട്ടികളേപ്പോലെ ക്രിക്കറ്റിലേക്ക് മാറി. കൂടെ കളിച്ചുനടന്നവരിൽ ചിലർ സംസ്ഥാന തലത്തിൽ വരെ എത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ഓർമിച്ചു. പഴയകാല സുഹൃത്തുക്കൾ ഇപ്പോഴും സുഹൃത്തുക്കളായി നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടുപ്പക്കാരനാണെന്ന ഇമേജ് ബ്രാൻഡ് ചെയ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ സാധാരണക്കാരിൽനിന്ന് വ്യത്യസ്തനാണ് എന്ന് തോന്നിപ്പിക്കാൻ മറ്റുള്ളവർ ശ്രമിക്കാറുണ്ട്. ക്ഷോഭിച്ച തരത്തിലുള്ള ചിത്രങ്ങൾ മാത്രമേ ഇവർ പ്രചരിപ്പിക്കാറുള്ളു. എന്നാൽ ഇതൊന്നും തന്നെ സ്വാധീനിക്കാറില്ല. ഇന്നുവരെ അക്കാര്യത്തിൽ ആരെയും വിളിച്ച് തിരുത്താനോ സ്വാധീനിക്കാനോ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഇന്നത്തെ കാലത്തെ കുട്ടികൾ ആധുനിക ലോകത്തെ ചതിക്കുഴികളെ ബോധവാന്മാരായിരിക്കണം എന്നാണ് ഉപദേശിക്കാനുള്ളത്. രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാതെ കാര്യങ്ങൾ ചെയ്യാതിരിക്കുകയാണ് പ്രധാനം.

കോളജ് വിദ്യാഭ്യാസ കാലത്തുണ്ടായിരുന്ന ഒരു സുഹൃത്ത് മദ്യപാനി ആയി മാറിയതാണ് തനിക്ക് വലിയ പശ്ചാത്താപം ഉണ്ടാക്കിയ കാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയാൾ വലിയ കാശുകാരനായിരുന്നു. അന്നത്തെ കാലത്ത് നൂറിന്റെ നോട്ടുകൾ കൈവശമുണ്ടായിരുന്ന ആളാണ്. പക്ഷെ എന്നെ വലിയ കാര്യമായിരുന്നു. അടുത്ത സുഹൃത്തുമായിരുന്നു. പക്ഷെ അയാൾ മദ്യം ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. മദ്യപാനത്തേപ്പറ്റി ഉപദേശിച്ചെങ്കിലും അയാൾ അത് തുടർന്നു. പിന്നീട് അയാളുമായുള്ള സൗഹൃദം ഞാൻ ഉപേക്ഷിച്ചു. എന്നാൽ ആ ബന്ധം വിഛേദിച്ചതോടെ അയാൾ കൂടുതൽ മദ്യപാനത്തിലേക്ക് പോയി. അങ്ങനെ ചെയ്തത് പിന്നീട് കുറ്റബോധമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ ദൗർബല്യം മക്കളാണെന്ന് ചിലർ കരുതിയിരുന്നു. എതിർ രാഷ്ട്രീയ ചേരിയിലുള്ള ഒരാൾ ഒരുദിവസം വന്ന് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയുണ്ട് എന്ന് വന്ന് അറിയിച്ചു. എന്നാൽ വരുന്നിടത്ത് വച്ച് കാണാമെന്ന് നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തളർത്താൻ വേണ്ടി ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒരുകാലത്തും തളർന്നുപോയ സാഹചര്യങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വിശ്വാസം പാർട്ടിയോടാണ്. ആ പാർട്ടിയിലുള്ള വിശ്വാസമാണ് കരുത്ത് നൽകിയത്. പഴയകാലത്തെ പോലെ ആളുകളുമായി കൂടിയിരിക്കാനും സമയം ചെലവഴിക്കാനും ഇപ്പോൾ സാധിക്കുന്നില്ല. ഓരോ കാലത്തും ഓരോ നിയോഗങ്ങളുണ്ട്. അത് നിർവഹിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. ഒറ്റക്കിരിക്കേണ്ടി വന്നാൽ അതിലും തനിക്ക് ബുദ്ധിമുട്ടില്ലെന്നും സമാധാനമായി ഇരിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം സ്വന്തം വീടാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CM Pinarayi Vijayan | Chat with Mohanlal | Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.