പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് 18724 വോട്ടിന്‍റെ ലീഡിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു.
വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ, തുടർന്നുള്ള റൗണ്ടുകളിൽ രാഹുൽ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിലെത്തി. എന്നാൽ, ഏഴാം റൗണ്ട് മുതൽ രാഹുൽ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
അതേസമയം, ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിന് സമ്പൂർണ നിരാശയാണ് പാലക്കാട്ടെ ഫലം. ഒരു ഘട്ടത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയർത്താൻ സരിന് സാധിച്ചില്ല.
പാലക്കാട്ട് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തുതന്നെ
പാലക്കാട്: ആഞ്ഞുപിടിച്ചെങ്കിലും പാലക്കാട്ട് ഇടതുമുന്നണിക്ക് ഇത്തവണയും മൂന്നാം സ്ഥാനം തന്നെ. പാലക്കാട് നഗരസഭയും പിരായിരി പഞ്ചായത്തും കൈയൊഴിഞ്ഞ ഇടതിന് മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലാണ് മുൻതൂക്കം ലഭിച്ചത്. പിരായിരി പഞ്ചായത്തിൽ രണ്ടാം സ്ഥാനം നിലനിർത്തി. ഇവിടെ ബി.ജെ.പി മൂന്നാം സ്ഥാനത്ത് പോയി. അതേസമയം, നഗരസഭയിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായി. രണ്ടാം സ്ഥാനം ബി.ജെ.പിയാണ്. മാത്തൂരിൽ 397ഉം കണ്ണാടിയിൽ 393ഉം വോട്ടുകളാണ് എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത്. മാത്തൂരിൽ ഡോ. പി. സരിന് 6926ഉം കണ്ണാടിയിൽ 6665 ഉം വോട്ട് ലഭിച്ചു. പിരായിരിയിൽ രണ്ടാം സ്ഥാനത്തുള്ള എൽ.ഡി.എഫിന് ലഭിച്ചത് 6846 വോട്ടാണ്. ഒന്ന് മുതൽ 104 ബൂത്ത് വരെയുള്ള നഗരസഭയിൽ മൂന്നാം സ്ഥാനത്തെത്തിയ എൽ.ഡി.എഫിന് ലഭിച്ചത് 16,719 വോട്ടുകളാണ്. 2021ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പാലക്കാട് മണ്ഡലത്തിൽ 36,433 വോട്ടാണ് ലഭിച്ചത്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ 34,640 വോട്ടാണ് എൽ.ഡി.എഫിന് ലഭിച്ചത്. ഈ ഉപതെരഞ്ഞെടുപ്പിൽ 37,293 വോട്ടും ലഭിച്ചു.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 38,675 വോട്ട് നേടിയ എൽ.ഡി.എഫ് 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 44,086 വോട്ട് നേടി. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ 36,433 വോട്ടാണ് മുന്നണി നേടിയത്. ഇത്തവണ 37,156 (പോസ്റ്റൽ ബാലറ്റിന് പുറമെ) വോട്ടും നേടി. ഓരോ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് മണ്ഡലത്തിൽ വോട്ട് വർധിപ്പിക്കുന്നുണ്ട്. എൽ.ഡി.എഫ് പാളയത്തിലെത്തിയ പി. സരിന് മണ്ഡലത്തിൽ മൊത്തം അനക്കം സൃഷ്ടിക്കാനായില്ലെങ്കിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടിങ് നിലയിൽ മാറ്റം വരുത്താനായത് ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.