കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. ഇന്ന് നടന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം 10ന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്. തലശ്ശേരി നോർത്ത് ബി.ആർ.സി.ക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നൽകിയത്.
കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബി.ആർ.സിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ച തിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.
ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.