ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര കൊട്ടാരക്കരയിലെത്തിയപ്പോൾ
ജനമൊഴുകുന്നു...ജനനായകനൊപ്പം; അന്ത്യാഭിവാദ്യമർപ്പിക്കാൻ കാത്തുനിന്ന് ആയിരങ്ങൾ
തിരുവനന്തപുരം/ പത്തനംതിട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപ യാത്രക്ക് ഹൃദയാഭിവാദ്യം അർപ്പിക്കാൻ വഴിനീളെ കാത്തുനിന്ന് ജനം. തിരുവനന്തപുരത്തുനിന്ന് കോട്ടയം പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര നേരത്തെ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ചാണ് കടന്നുപോകുന്നത്. പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തെരുവോരങ്ങളിലെല്ലാം ജനം തടിച്ചുകൂടിയതോടെ പതുക്കെയാണ് വിലാപയാത്ര നീങ്ങുന്നത്. വിലാപയാത്ര 56 കിലോമീറ്റർ പിന്നിടാൻ പത്ത് മണിക്കൂറിലേറെയെടുത്തു.
തലസ്ഥാനത്ത് വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്ര പുറപ്പെട്ടത്. മഴ അവഗണിച്ചും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ റോഡിനിരുവശവും കാത്തുനിന്നു. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. വാളകം വൈകുന്നേരം ആറരയോടെ പിന്നിട്ടു. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മകൻ ചാണ്ടി ഉമ്മനടക്കം മക്കളും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്.
പുതുപ്പള്ളികവലയിൽ നിർമിക്കുന്ന വീടിന്റെ മുറ്റത്ത് വ്യാഴാഴ്ച ഉച്ച 12നാണ് സംസ്കാരശുശ്രൂഷ. ഒന്നിന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ട് മുതൽ പള്ളിയുടെ വടക്കേപന്തലിൽ പൊതുദർശനത്തിനുവെക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് അന്ത്യശുശ്രൂഷ ചടങ്ങുകൾ. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. രാഹുൽ ഗാന്ധിയടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും. എക്കാലവും ഓടിയെത്തിയിരുന്ന പുതുപ്പള്ളി സെന്റ്ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകമായി തയാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം.
സംസ്കാരം ഔദ്യോഗിക ബഹുമതികളില്ലാതെയാണ് നടക്കുക. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബത്തിന്‍റെ ആഗ്രഹം അനുസരിച്ച് ചടങ്ങുകൾ നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.