തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്റെ സർവേയിൽ വോട്ടുന്ത്രത്തിലെ ഫലത്തിൽ വിശ്വാസം രേഖപ്പെടുത്തിയത് 50 ശതമാനത്തിൽ താഴെ പേർ. സർവേയിൽ പങ്കെടുത്തവരിൽ 48.48 ശതമാനം പേരാണ് ഇ.വി.എമ്മുകൾ കൃത്യമാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ, 32.92 ശതമാനം പേർ അനൂകൂലമോ പ്രതികൂലമോ ആയി പ്രതികരിച്ചില്ല. 18.06 പേർ വിയോജിപ്പും രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ച് വോട്ടർമാരുടെ അറിവും മനോഭാവവും മനസ്സിലാക്കുന്നതിന് കമീഷൻ കേരളത്തിലെ വോട്ടർമാരിൽ നടത്തിയ സാമ്പിൽ സർവേയിലാണ് കൗതുകകരമായ പ്രതികരണം.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) ആണ് പഠനം നടത്തിയത്. വോട്ടർ പട്ടികയും തിരിച്ചറിൽ കാർഡും പെരുമാറ്റച്ചട്ടവും നോട്ടയുമടക്കം വിവിധ ചോദ്യങ്ങൾക്കൊപ്പമാണ് വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യതയും ഉൾപ്പെടുത്തിയിരുന്നത്. ഇ.വി.എം ഫലങ്ങൾ കൃത്യമാണെന്ന പ്രസ്താവനയോടെ ഏറ്റവും കൂടുതൽ പേർ യോജിച്ചത് പത്തനംതിട്ട ജില്ലയിലാണ്. സർവേയിൽ പങ്കെടുത്തവരിൽ 75 ശതമാനമാണ് പിന്തുണ രേഖപ്പെടുത്തിയത്.
അതേസമയം, ഏറ്റവും കൂടുതൽ പേർ വിയോജിപ്പ് രേഖപ്പെടുത്തിയത് കാസർകോടാണ് -66.15 ശതമാനം. സാമ്പിൾ സർവേക്കായി കേരളത്തിലെ 2,688 കുടുംബങ്ങളിൽ നിന്നാണ് വിവരം ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.