ജസ്റ്റിസ് ജെ.ബി. കോശി

സംവരണേതരരെ ‘മുന്നാക്ക വിഭാഗങ്ങൾ’ എന്ന് വിളിക്കേണ്ട -ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ

തിരുവനന്തപുരം: സംവരണേതര വിഭവങ്ങളെ മുന്നാക്ക വിഭാഗങ്ങളെന്ന് വിളിക്കരുതെന്നും ഇതിന് നിയമപരമായ ആധികാരികതയില്ലെന്നും ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ. മുമ്പുണ്ടായിരുന്ന ഭാഷാപ്രയോഗം എന്ന നിലയിൽ സർക്കാർ ഉത്തരവുകളിലും മറ്റും ഇത്തരം പ്രയോഗങ്ങൾ കടന്നുകൂടിയിട്ടുണ്ട്. സംവരണേതര വിഭാഗത്തിലും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരും തൊഴിലില്ലാത്തവരുമായ ധാരാളം പേരുണ്ട്. ഇവരെ സംവരണമില്ല എന്ന കാരണത്താൽ ‘മുന്നാക്ക വിഭാഗം’ എന്ന് വിളിക്കുന്നത് യുക്തിരഹിതമാണ്. അതിനുപകരം സംവരണേതര വിഭാഗം എന്ന് ഉപയോഗിക്കണം.

ന്യൂനപക്ഷ സ്ഥാപനങ്ങളിൽ സർക്കാർ നിശ്ചയിച്ച യോഗ്യതാമാനദണ്ഡങ്ങൾ പ്രകാരം അധ്യാപകരെ നിയമിക്കാനുള്ള ചുമതല മാനേജ്മെന്റിനായിരിക്കും. എന്നാൽ, നിയമന നടപടികൾ സുതാര്യമായിരിക്കണമെന്ന കാര്യം സർക്കാരിന് നിരീക്ഷിക്കാം. കൂടുതൽ ക്രിസ്ത്യൻ ജനവിഭാഗങ്ങളുള്ള കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കുവേണ്ടി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്‍റെ ഒരു മേഖല ഓഫിസ് മാത്രമാണുള്ളത്.

ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലക്ക് മാത്രമായോ ഇടുക്കി, കോട്ടയം ജില്ലകളെ ഉൾപ്പെടുത്തിയോ ഒരു മേഖല ഓഫിസ് കൂടി സ്ഥാപിക്കണം. അതുപോലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കുവേണ്ടി തിരുവനന്തപുരത്ത് ഒരു ഓഫിസാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കുവേണ്ടി തിരുവല്ലയിലോ ചെങ്ങന്നൂരോ മേഖല ഓഫിസ് സ്ഥാപിക്കണം.

മറ്റ് നിർദേശങ്ങൾ

  • ആരാധനാലയങ്ങളിൽനിന്ന് വെള്ളം, വൈദ്യുതി എന്നിവക്ക് കൊമേഴ്സ്യൽ താരീഫ് മാറ്റി ഡൊമസ്റ്റിക് നിരക്കിൽ ചാർജ് ഈടാക്കണം.
  • കേരള മദ്റസ അധ്യാപക ക്ഷേമനിധി നിയമം പോലെ സൺഡേ സ്കൂൾ-വേദപഠനം-മതബോധനം അധ്യാപകർക്കും നിയമം നടപ്പാക്കണം.
  • മദ്റസ അധ്യാപക ക്ഷേമനിധിയിൽ സർക്കാർ നൽകുന്ന സഹായങ്ങൾ ഈ നിയമപ്രകാരം രൂപവത്കരിക്കുന്ന ക്ഷേമനിധി ഫണ്ടിലും ഉണ്ടാകണം.
  • യത്തീംഖാനയിലെ അന്തേവാസികൾക്ക് പ്രൊഫഷണൽ കോഴ്സിന് പഠിക്കാൻ വർഷംതോറും നൽകുന്ന 10,000 രൂപ വീതമുള്ള സ്കോളർഷിപ്പുകൾ ക്രിസ്ത്യാനികൾ ഉൾപ്പെടെ മറ്റ് മതന്യൂനപക്ഷങ്ങൾ നടത്തുന്ന അനാഥാലയങ്ങളിൽ താമസിച്ചുപഠിക്കുന്ന വിദ്യാർഥികൾക്കും നൽകണം.
  • ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഒരു സമുദായത്തിൽനിന്ന് ആകുമ്പോൾ അംഗം മറ്റൊന്നിൽനിന്നാകുന്നതാണ് ഉചിതം. ഇത് നിയമസഭയുടെ പരിഗണനയിൽ വരേണ്ട വിഷയമായതിനാൽ സർക്കാർ പരിഗണിക്കണം.
  • ക്രൈസ്തവ ആരാധനാലയങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ എന്നിവ അടങ്ങുന്ന ഭൂമിയുടെ പട്ടയാവകാശം ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കണം.
  • അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും പുതിയത് പണിയാൻ കഴിവില്ലാത്തതുമായ പള്ളികളുടെ ജീർണോദ്ധാരണത്തിന് ഫണ്ട് അനുവദിക്കണം.
  • ക്രൈസ്തവ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സംരംഭകത്വം വളർത്താനുതകുന്ന പദ്ധതികൾ നടപ്പാക്കണം.
Tags:    
News Summary - Non-reserved people should not be called ‘frontier communities’ - Justice J.B. Koshy Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.