മെസ്സിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം മുൻ സർക്കാറിലെ ഉന്നതരിലേക്കും

തിരുവനന്തപുരം: മെസ്സിയെയും അർജന്‍റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിലെ എസ്.ഐ.ടി അന്വേഷണം മുൻസർക്കാറിലെ ഉന്നതരിലേക്കും. എസ്.ഐ.ടി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡിയുമായ ആന്‍റോ അഗസ്റ്റിന്‍റെ ഓഫിസിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നത്.

തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന് വ്യക്തമായ പങ്കുണ്ടെന്ന നിലയിലാണ് അന്വേഷണം നീങ്ങുന്നത്. ദിവസങ്ങൾക്കകം അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. ഇതിനുപുറമെ, കലൂർ സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചും അന്വേഷണമുണ്ടാകും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് അന്വേഷണം പോകാമെന്നും ചൂണ്ടിക്കാട്ടുന്നു. മെസ്സിയെ കൊണ്ടുവരാനുള്ള പരിപാടിയിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ (ആർ.ബി.സി) സ്പോൺസറാക്കിയത് മുതൽ തട്ടിപ്പ് നടന്നെന്ന പ്രാഥമിക വിലയിരുത്തലിലാണ് എസ്.ഐ.ടി. ടെൻഡറോ മറ്റു ഉറപ്പുകളോ സാമ്പത്തികശേഷിയോ പരിശോധിക്കാതെ സ്പോൺസർക്ക് വഴിയൊരുക്കിയതിൽ മുൻ കായികമന്ത്രിക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതിന്‍റെ അടിസ്ഥാനത്തിലാണ് വി. അബ്ദുറഹ്മാനിലേക്ക് അന്വേഷണം നീങ്ങുക. ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹത്തിന് ഉടൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് എസ്.ഐ.ടി.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ചട്ടംലംഘിച്ച് വിട്ടുനൽകിയതിൽ ജി.സി.ഡി.എയും ഇതിനായി രൂപവത്കരിച്ച സ്പോർട്സ് കേരള ഫൗണ്ടേഷനും എസ്.ഐ.ടി അന്വേഷണ പരിധിയിലുണ്ട്. കൂടുതൽ ജി.എസ്.ടി ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തും. റിപ്പോർട്ടറിൽനിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാണ് കോടതിക്ക് എസ്.ഐ.ടി കൈമാറിയത്.

ബാങ്ക് രേഖകൾ, പണമിടപാട് വിവരങ്ങൾ, കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകൾ, ഫോൺ, ലാപ്ടോപ്പ്, ഐ പാഡ്, മെമ്മറി കാർഡ് ഉൾപ്പടെ റിപ്പോർട്ടർ ബ്രോക്സാസ്റ്റിറ്റിങ് കമ്പനിയിൽനിന്നും ആന്‍റോ അഗസ്റ്റിന്‍റെ പക്കൽനിന്നും പിടിച്ചെടുത്തവയിൽ വിശദ പരിശോധനയും ഉദ്ദേശിക്കുന്നു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ കോടതി അനുമതിയോടെ ഫോറൻസിക് പരിശോധന നടത്തും.

ജി.എസ്.ടി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: അർജന്റീന ഫുട്ബാൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന 25 കോടി രൂപയുടെ ജി.എസ്.ടി നികുതി വെട്ടിപ്പ് കേസിൽ ജി.എസ്.ടി ഉദ്യോഗസ്ഥരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രേഖപ്പെടുത്തി. ജി.എസ്.ടി ഇന്റലിജൻസ് ഉദ്യേഗസ്ഥരായ വി.പി. രത്നാകരൻ, കെ.കെ. സജിനി എന്നിവരിൽ നിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിക്രമൻ മൊഴിയെടുത്തത്.

കാഞ്ഞങ്ങാട് ഓഫിസറായിരിക്കെയാണ് വി.പി. രത്നാകരൻ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തി റിപ്പോർട്ട് തയാറാക്കിയിരുന്നത്. അപ്പോഴേക്കും അദ്ദേഹത്തിന് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റുണ്ടായി. ശേഷം അവിടെ ചാർജടുത്ത കെ.കെ. സജിനി ഫയലിൽ കാലതാസംവരുത്തി എന്ന ആരോപണുയർന്നിരുന്നു.

Tags:    
News Summary - Fraud in Messi's name: Investigation extends to high-ranking officials of the former government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.