കേരള കർഷക സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
‘മോദി ഭരണത്തിൽ ദാരിദ്ര്യത്താൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെക്കാൾ കൂടുതൽ’: അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി
ആലപ്പുഴ: മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ദാരിദ്ര്യംകൊണ്ട് ആത്മഹത്യ ചെയ്തവരുടെ എണ്ണം ലോകത്താകെ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെക്കാളും അധികമാണെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ. കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാറുകൾ ആത്മഹത്യയുടെ കണക്കുകൾ മറച്ചുവെക്കുകയാണ്. നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷം ആത്മഹത്യ ചെയ്ത കർഷകർ, കർഷകത്തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവർ പത്തുലക്ഷത്തിലേറെ വരും. 12 വർഷത്തിനിടെ ലോകത്താകെ യുദ്ധത്തിൽ പോലും ഇത്രയും പേർക്ക് ജീവൻ നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കിസാൻ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജൻ, കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എം. വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി, സ്വാഗതസംഘം ചെയർമാൻ ആർ. നാസർ, ജനറൽ കൺവീനർ ശ്രീകുമാർ ഉണ്ണിത്താൻ, അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ഡി. രവീന്ദ്രൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.എം. മണി, എസ്.കെ പ്രീജ, പ്രകാശൻ, പി. കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി ജി. ഹരിശങ്കർ ക്യാപ്റ്റനായ ദീപശിഖ പ്രയാണം രാവിലെ ഏഴിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച് പ്രതിനിധി സമ്മേളനം നടക്കുന്ന ക്യാംലോട്ട് കൺവെൻഷൻ സെന്ററിലെത്തി കിസാൻ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജൻ ദീപശിഖ ഏറ്റുവാങ്ങി സ്ഥാപിച്ചു. കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ പതാക ഉയർത്തി. കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.