‘താരാപഥം’ പദ്ധതി; വിദ്യാഭ്യാസ വകുപ്പിന്‍റെ ഡിജിറ്റൽ സംവിധാനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലേക്ക്
തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി ആവിഷ്കരിച്ച ‘താരാപഥം’ പദ്ധതി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്നു. കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) മുഖേന നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് നിലവിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളെ നിർമിതബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാലാനുസൃതമായി പരിഷ്കരിച്ച് ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
സ്കൂളുകള്‍ ഉപയോഗിക്കുന്ന ‘സമ്പൂര്‍ണ’, ‘സമ്പൂര്‍ണ പ്ലസ്’, ‘സഹിതം’, ‘സമഗ്ര’, ‘സമന്വയ’ തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളില്‍ പ്രത്യേകം ലോഗിൻ ചെയ്യുന്നതിനുള്ള നിലവിലെ സംവിധാനത്തിന് പകരമായി സിംഗിൾ സൈൻ-ഓൺ വഴി ഈ ഏകീകൃത ഡാഷ്ബോർഡില്‍ പ്രവേശിക്കാനാകും. താരാപഥത്തില്‍ ‘സമഗ്ര കാന്‍വാസ്’ എന്ന പേരില്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡും സജ്ജമാക്കിയിട്ടുണ്ട്. www.tharapadham.kite.kerala.gov.in എന്ന വിലാസത്തില്‍ താരാപഥം ലഭ്യമാണ്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയവിദ്യാലയങ്ങൾ, അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലെയും വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ‘സമ്പൂർണ പ്ലസ്’ പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്.
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ ഹാജർ, പരീക്ഷാ സ്കോറുകൾ, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം പുതിയ പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ വിഭവ പോർട്ടലായ ‘സമഗ്ര’യെ നിർമിതബുദ്ധിയുടെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി ‘സമഗ്ര പ്ലസ്’ എന്ന പേരിൽ പരിഷ്കരിച്ചിട്ടുണ്ട്. ക്ലാസുകളിലേക്കാവശ്യമായ ഡിജിറ്റൽ പഠനവിഭവങ്ങൾ ഇതിൽ ലഭ്യമാണ്. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകർക്ക് സ്കീം ഓഫ് വർക്ക് അനുസരിച്ച് ടീച്ചിങ് മാനുവലുകൾ തയാറാക്കാനും അവ പ്രഥമാധ്യാപകർക്ക് പരിശോധിച്ച് അംഗീകരിക്കാനുമുള്ള സംവിധാനം ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.