മലപ്പുറം: അധികാര പങ്കാളിത്തം സംബന്ധിച്ച എല്ലാ കാര്യങ്ങളും യു.ഡി.എഫ് സൗഹൃദപരമായ ചർച്ചകളിലൂട തീരുമാനിക്കുമെന്നും മന്ത്രിസ്ഥാനത്തിന് വേണ്ടി കോൺഗ്രസിനോട് ഒരു തരത്തിലുള്ള വിലപേശലിനും മുസ്‌ലിം ലീഗ് മുതിരില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആരാകണം മുഖ്യമന്ത്രി എന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കോ ചർച്ചകൾക്കോ ലീഗ് പ്രസക്തി നൽകുന്നില്ല.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് ഒരു എണ്ണയിട്ട യന്ത്രം പോലെയാണ് യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചത്. സ്ഥാനാർഥി നിർണയം മുതൽ താഴെത്തട്ടിലുള്ള പ്രചാരണം വരെ വളരെ കൃത്യമായ ആസൂത്രണത്തോടെ പൂർത്തിയാക്കി. ലീഗ് മത്സരിച്ച എല്ലാ സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയുണ്ടെന്നും ബഹുഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സി.പി.എം എപ്പോഴും മുസ്‌ലിം ലീഗിനെ കടന്നാക്രമിക്കാനാണ് ശ്രമിക്കാറുള്ളത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ 'കാഫിർ' പ്രയോഗം ഇതിന് ഉദാഹരണമാണ്. ഇത്തരം വർഗീയ ധ്രുവീകരണ ശ്രമങ്ങൾ അവർ ആവർത്തിക്കുന്നത് അവർക്ക് തന്നെ ദോഷം ചെയ്യുമെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.