കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കിടെ ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. 11.30 ന് കോഴിക്കോട് കലക്ട്രേറ്റിൽ അടിയന്തര യോഗം ചേരും. ജില്ലയിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, പി.എ മുഹമ്മദ് റിയാസ് എം.എല്‍.എയും രംഗത്ത് എത്തിയിരുന്നു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ഇന്നലെ കോഴിക്കോട്ട് എത്തിയിരുന്നു.
അതേസമയം നിപയില്‍ സമ്പര്‍ക്കപ്പട്ടികയിലുള മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യ വകുപ്പിന് ആശ്വാസകരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. അതേസമയം സമ്പര്‍ക്കപ്പട്ടികയിലുള നാല് പേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്നും മന്ത്രി മുരളീധരൻ പറഞ്ഞു.
അതേ സമയം പ്രതിപക്ഷം നിപയെ ആയുധമാക്കുകയാണ് എന്നാണ് മന്ത്രിയും ആരോപിച്ചു. സംസ്ഥാനത്ത് നിലവിൽ നിപ വൈറസ് വ്യാപന ആശങ്കകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കുന്നു. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിലവിലെ സാഹചര്യത്തെ പ്രതിപക്ഷം രാഷ്ട്രീയ വിമർശനങ്ങൾക്ക് മാത്രമാണ് ആയുധമാക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
സമ്പർക്ക പട്ടികയിൽ ഇതുവരെ നടത്തിയ എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട മൂന്ന് പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയി വന്നിട്ടുണ്ട്. നിലവിൽ ഒരു രോഗിക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില അതേപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി കോഴിക്കോട്ട് കാമ്പ് ചെയ്യുന്നില്ല എന്ന ആരോപണത്തോട്‘നിപ റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകിയിട്ടാണ് ഞാൻ തിരുവനന്തപുരത്ത് എത്തിയത് എന്നായിരുന്നു മറുപടി. ഈ രോഗം ഒരു പ്രത്യേക ഭാഗത്ത് മാത്രമല്ല, കേരളത്തിൽ എല്ലായിടത്തും പടരാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. തലസ്ഥാനത്തിരുന്ന് സംസ്ഥാനത്തെ മുഴുവൻ കാര്യങ്ങളും ഏകോപിപ്പിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ വിളിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ഇത് ആവശ്യമാണ്’ മന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷം സ്വീകരിക്കുന്ന സമീപനം തികച്ചും ദൗർഭാഗ്യകരമാണെന്നും മന്ത്രി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.