സൻആ: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് വീണ്ടും കത്ത് നൽകി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. യമനിലെ പ്രോസിക്യൂട്ടർക്കാണ് തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫതാഹ് കത്ത് നൽകിയത്. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാതിരിക്കാൻ ആവശ്യ നടപടികൾ സ്വീകരിക്കുന്നതിനുള്ള മധ്യസ്ഥ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് തലാലിന്‍റെ കുടുംബത്തിൽ നിന്നുതന്നെ ഒരാൾ അതിനെതിരെ രംഗത്ത് വന്നത്. നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ കുടുംബം തയാറായതിനെതിരെ സഹോദരൻ നേരത്തെയും രംഗത്തെത്തിയിരുന്നു.
നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യമനി യുവാവ് തലാലിൻ്റെ കുടുംബം തയാറായെന്ന് മധ്യസ്ഥർ അറിയിച്ചിരുന്നു. നിമിഷ പ്രയിയുടെ വധശിക്ഷ മാറ്റിവെച്ചുവെന്ന് കാന്തപുരം അബുബക്കർ മുസ്‍ലിയാരും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് തുടർനടപടികൾ വൈകാതെയുണ്ടാകുമെന്നായിരുന്നു സൂചന.
കഴിഞ്ഞ ദിവസം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം സമർപ്പിച്ച അപേക്ഷയാണ് വിദേശകാര്യമന്ത്രാലയം തള്ളിയത്. യമനുമായി നയതന്ത്ര ബന്ധമില്ലെന്നതടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബമോ അവരുത്തരവാദപ്പെടുത്തിയ പ്രതിനിധികളോ തമ്മിൽ മാത്രമാണ് ചർച്ചകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.
സുരക്ഷ പ്രശ്നങ്ങൾമൂലം യമനിലെ ഇന്ത്യൻ എംബസി റിയാദിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിനിധി സംഘത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യമനിലേക്ക് അയക്കാന്‍ അനുമതി വേണമെന്നായിരുന്നു സുപ്രീംകോടതിയിൽ ആക്ഷന്‍ കൗണ്‍സിന്റെ ആവശ്യം.
ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി അഞ്ചുപേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ചത്. എന്നാൽ, അനുമതിക്കായി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. ഇതേത്തുടർന്ന് കൗൺസിൽ സമർപ്പിച്ച അപേക്ഷയാണ് വിദേശകാര്യ മന്ത്രാലയം തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.