തിരൂരിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം

കേരളത്തിലും പുതുതലമുറ ബി.ടെക്, എം.ടെക് കോഴ്‌സുകള്‍ ആരംഭിക്കും

തിരൂർ: തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എന്‍ജിനീയറിങ് കോളജുകളിൽ പുതുതലമുറ ബി.ടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഇന്ന് തിരൂരില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകള്‍ ആരംഭിക്കുന്നത്.

കൂടാതെ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകളില്‍ 639 താല്‍ക്കാലിക എച്ച്.എസ്.എ ഇംഗ്ലീഷ് തസ്തികകള്‍ സൃഷ്ടിക്കും. 3, 4 ഡിവിഷനുകള്‍ ഉള്ള ഹൈസ്‌കൂളുകളില്‍ തസ്തിക സൃഷ്ടിച്ച് ദിവസ വേതന, കരാര്‍ അടിസ്ഥാനത്തിലാവും നിയമനം.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ് (സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ ) പാലക്കാട് ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ), തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് (റോബോട്ടിക്സ് ആന്റ് ഓട്ടോമേഷന്‍, എന്‍ജിനീയറിങ് ഡിസൈന്‍ ) എന്നിവിടങ്ങളിലാണ് എം.ടെക് കോഴ്സുകള്‍ ആരംഭിക്കുക. 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം.ടെക്കിന് ഉണ്ടാവുക.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ് (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ ), തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജ് ( സൈബര്‍ ഫിസിക്കല്‍ സിസ്റ്റം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ ) എന്നിവടങ്ങിലാണ് ബി.ടെക് കോഴ്സുകള്‍. ബി.ടെക് വിഭാഗത്തില്‍ ഓരോ വിഭാഗത്തിലും 60 സീറ്റുകള്‍ വീതമാണ് ഉണ്ടാവുക.

കണ്ണൂര്‍ കാരക്കുണ്ട് ഡോണ്‍ബോസ്‌കോ സ്പീച്ച് ആന്റ് ഹിയറിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2014 – 15 വര്‍ഷം അനുവദിച്ച കൊമേഴ്സ് ബാച്ചിലേക്ക് പുതിയ 6 തസ്തികകള്‍ അനുവദിക്കും. എച്ച്.എസ്.എസ്.ടി ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് , മലയാളം ആന്റ് കോമേഴ്സ് വിഭാഗങ്ങളിലായി മൂന്നു തസ്തികള്‍ അനുവദിക്കും. എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ കൊമേഴ്സ്, ഇക്കണോമിക്സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗത്തിലും മൂന്ന് തസ്തികകള്‍ സൃഷ്ടിക്കും.

പുതുതായി സൃഷ്ടിക്കുന്ന തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ട്രെയിനിങ് ഉള്ള അധ്യാപകരെ നിയമിക്കുന്ന നടപടി സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ 99 വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നല്‍കാനും തീരുമാനിച്ചു. കതിരൂര്‍ പുല്ല്യോട്ട് 7.9 ഏക്കര്‍ ഏക്കര്‍ ഭൂമിയാണ് നല്‍കുക.

അതേസമയം ആലപ്പുഴ കുട്ടനാട് താലൂക്ക് കൈനകരി വടക്ക് വില്ലേജില്‍ ഭൂമിയുടെ ക്രയവിക്രയവും പോക്ക് വരവും നിരോധിച്ചു പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

Tags:    
News Summary - New generation B.Tech and M.Tech courses will be started in Kerala too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.